കോഴിക്കോട്: കരിപ്പൂർ വഴിയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസിൽ കൂട്ടപിരിച്ചുവിടൽ. 11 ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് കസ്‌റ്റംസ് നടപടി എടുത്തത്. സൂപ്രണ്ടുമാരായ ആശ എസ്, ഗണപതി പോറ്റി, ഇൻസ്‌പെക്‌ടർമാരായ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ എച്ച്‌എച്ചുമാരായ അശോകൻ, ഫ്രാൻസിസ് എന്നിവരെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
മറ്റൊരു സൂപ്രണ്ടായ സത്യമേന്ദ്ര സിംഗിന്റെ ശബള വർധനവും തടഞ്ഞിട്ടുണ്ട്. കൂടാതെ, സൂപ്രണ്ടായിരുന്ന കെഎം ജോസ് സർവീസിൽ നിന്ന് സ്വയം വിരമിക്കുകയും ചെയ്‌തിട്ടുണ്ട്. 2021 ജനുവരി 12ന് കരിപ്പൂർ വിമാനത്താവളം വഴി നടത്തിയ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് നടപടി. കസ്‌റ്റംസിലെ 13 ഉദ്യോഗസ്‌ഥരും 17 കള്ളക്കടത്തുകാരും അടക്കം 30 പേർക്കെതിരായ കുറ്റപത്രം കസ്‌റ്റംസ് സമർപ്പിച്ചിരുന്നു. സിബിഐ നൽകിയ ഈ കുറ്റപത്രത്തിന്റെ അടിസ്‌ഥാനത്തിലാണ് കൂട്ടപ്പിരിച്ചുവിടൽ.
70 ലക്ഷം രൂപയുടെ ബാഗേജുകൾ അധികൃതരുടെ സഹായത്തോടെ കടത്താൻ ശ്രമിച്ചുവെന്നാണ് സിബിഐയും ഡിആർഎയും കണ്ടെത്തിയത്. ഈ ബാഗേജിൽ വിദേശ കറൻസി, വിദേശ മദ്യം, ആറര ലക്ഷം രൂപയുടെ മറ്റു സാധനങ്ങളും ഉണ്ടായിരുന്നു. ഈ കള്ളക്കടത്തിനെ സഹായിക്കുന്നതിനായി കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
Most Read: വന്ദേഭാരത് എക്‌സ്‌പ്രസ്; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു- നിരക്കുകൾ അറിയാം