ആലപ്പുഴ: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണിയിൽ കുറ്റവാളികളെ പിടികൂടണമെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ഭീഷണിക്ക് പിന്നിൽ ലീഗുകാർ ആണെങ്കിൽ അവർ സംഘടനയിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ പോലീസിനെക്കൊണ്ട് അന്വേഷിച്ച് നടപടി എടുപ്പിക്കണം. കള്ളൻ കപ്പലിൽ തന്നെ ആണെന്ന് അപ്പോൾ ബോധ്യമാകും എന്നും അദ്ദേഹം പറഞ്ഞു.
വഖഫ് വിഷയത്തിൽ സമസ്‌ത സർക്കാരിന് ഒപ്പം അല്ല. ചർച്ച നടത്തി എന്ന പ്രതീതി സൃഷ്‌ടിക്കുകയാണ് സർക്കാർ ചെയ്‌തത്. വഖഫ് നിയമനത്തിൽ മുസ്‌ലിം ലീഗിന്റെ ശക്‌തമായ സമരം വരുന്നുണ്ട്. ജനുവരി മൂന്നിന് അടുത്ത ഘട്ട സമരം പ്രഖ്യാപിക്കും. കെ റെയിൽ പദ്ധതിയുടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രതിപക്ഷത്തെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല. അഴിമതി ആണ് പദ്ധതിക്ക് പിന്നിലുള്ളത് എന്നും പിഎംഎ സലാം പറഞ്ഞു.
കെ റെയിൽ പദ്ധതി നടപ്പാക്കാൻ എന്തിനാണ് ഇത്ര തിടുക്കമെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി വൻ നഷ്‌ടമാണെന്നും മുസ്‌ലിം ലീഗ് വികസനത്തിന് എതിരല്ലെന്നും പിഎംഎ സലാം പറഞ്ഞു. വൈസ് ചാൻസലർ നിയമന വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചുള്ള നിലപാടാണ് പിഎംഎ സലാം വ്യക്‌തമാക്കിയത്. ചാൻസലറായ ഗവർണർ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. സർവകലാശാലകളിൽ മുഴുവൻ രാഷ്‌ട്രീയ ഇടപെടൽ ഉണ്ട്. എല്ലാം സ്വജനപക്ഷപാതമാണ്. സർക്കാർ ഭരണ പ്രതിസന്ധി ഉണ്ടാക്കരുത് എന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
Most Read: സിൽവർ ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ച ശേഷം; കാനം