ദേലമ്പാടി: കാസർഗോഡ് ജില്ലയിലെ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള കർഷകരുടെയും ദൗത്യസേനയുടെയും കഠിന പ്രയത്‌നം വിഫലമായില്ല. ഏഴ് ആനകളുടെ ആദ്യ കൂട്ടം പുലിപ്പറമ്പ് കടന്ന് കർണാടക വനത്തിനരികിൽ എത്തി. 21 ദിവസത്തെ പദ്ധതി ഏഴാം ദിവസമാകുമ്പോഴേക്കും അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്.
ജില്ലയിലെ മലയോര മേഖലയിൽ കൃഷിനാശത്തിന് കാരണമായ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള വനം വകുപ്പിന്റെയും കർഷകരുടെയും ആന തുരത്തൽ പദ്ധതിയായ ‘ഓപ്പറേഷൻ ഗജ’ ചമ്പിലാംകൈ, ബളവന്തടുക്ക എന്നീ രണ്ട് പ്രദേശങ്ങളിൽ നിന്നാണ് ആരംഭിച്ചത്. ബളവന്തടുക്കയിൽ തുടക്കമിട്ട ദൗത്യമാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. ചമ്പിലാംകൈയിൽ നിന്ന് തെളിച്ച ആനക്കൂട്ടം പുളിപ്പറമ്പിന് രണ്ട് കിലോമീറ്റർ അടുത്താണുളളത്. ഇതിൽ ഏഴ് ആനകളുടെ ഒരു കൂട്ടവും ഒരു ഒറ്റയാനും ഉണ്ട്. പിടികൊടുക്കാതെ മാറി നടക്കുന്ന ഒറ്റയാന്റെ ആക്രമണമാണ് ആനക്കൂട്ടത്തെ തുരത്തുന്നതിനിടയിൽ ആശങ്ക ഉയർത്തുന്നത്.
Also Read: പരസ്യവിമർശനം; ഐസക്കിനും ആനത്തലവട്ടത്തിനും സിപിഎമ്മിന്റെ തിരുത്ത്
പുലിപ്പറമ്പ് അതിർത്തിയിൽ തകർന്നു കിടക്കുന്ന സൗരോർജ വേലി പുനഃസ്‌ഥാപിക്കണമെങ്കിൽ ആനകളെല്ലാം അതിർത്തി കടക്കണം. ഇപ്പോൾ പാണ്ടിവനത്തിലുള്ള ആനക്കൂട്ടം പുലിപ്പറമ്പിൽ എത്തും മുൻപേ അതിർത്തി കടന്നവ തിരിച്ച് വരാതിരിക്കുക എന്നതാണ് വനംവകുപ്പ് നേരിടുന്ന വെല്ലുവിളി.