കൊൽക്കത്ത: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പര പിടിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 6.30നാണ് മൽസരം ആരംഭിക്കുക. മൂന്ന് മൽസരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുൻപിലാണ്. തിരിച്ചുവരാനുള്ള ശ്രമമാണ് വിന്‍ഡീസ് നടത്തുന്നത്. ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ അവര്‍ക്കൊരു തിരിച്ചുവരവ് അനിവാര്യമാണ്.
ഔദ്യോഗിക ക്യാപ്റ്റനായ ശേഷമുള്ള മൂന്നാമത്തെ പരമ്പരയാണ് രോഹിത് സ്വന്തമാക്കാനൊരുങ്ങുന്നത്. കിവീസിനെതിരായ ടി-20 പരമ്പരയ്‌ക്ക് പിന്നാലെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയാണ് രോഹിത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ദീപക് ചഹാർ, വെങ്കിടേഷ് അയ്യർ എന്നിവരുടെ പരിക്ക് സാരമുള്ളതാണെങ്കിൽ ശാർദൂൽ താക്കൂർ, ദീപക് ഹൂഡ എന്നിവർ ടീമിലെത്തും.
അതേസമയം ആദ്യ മൽസരത്തിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് യുവ ലെഗ് സ്‌പിന്നര്‍ രവി ബിഷ്‌ണോയ് പുറത്തെടുത്തിരുന്നത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ താരത്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ലഭിച്ചു. രണ്ടാം ടി-20ക്ക് ഇറങ്ങുമ്പോഴും പ്രതീക്ഷ ബിഷ്‌ണോയിലും യൂസ്‌വേന്ദ്ര ചാഹലിലുമാണ്.
Read Also: വിവാഹവാർത്തക്ക് പിന്നാലെ മേയർ ആര്യയ്‌ക്ക് നേരെ സൈബർ ആക്രമണം