ടോക്കിയോ: ഒളിമ്പിക്‌സ് സ്വര്‍ണം മില്‍ഖാ സിംഗിനും പിടി ഉഷയ്‌ക്കും സമര്‍പ്പിക്കുന്നുവെന്ന് നീരജ് ചോപ്ര. ജാവലിന്‍ ത്രോയിലെ സ്വര്‍ണനേട്ടത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് നീരജിന്റെ പ്രതികരണം.
“അത്‌ലറ്റിക്‌സില്‍ മെഡലിനരികെയെത്തിയ എല്ലാവര്‍ക്കുമായി എന്റെ നേട്ടം സമ്മാനിക്കുന്നു”- നീരജ് പറഞ്ഞു. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് 23കാരനായ നീരജ് സ്വര്‍ണം നേടിയത്. ഫൈനലിൽ തന്റെ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. ആദ്യ ശ്രമത്തിൽ 87.03 മീറ്ററും മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററുമാണ് നീരജ് എറിഞ്ഞത്.
2008ലെ ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്‌ക്ക് സ്വർണ മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രയ്‌ക്ക് ആറ് കോടി രൂപ സമ്മാനം നൽകുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. ചോപ്രയ്‌ക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read also: ‘കോവിഡ് കാലത്ത് 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി’; പ്രധാനമന്ത്രി