തൃശൂർ: പാലിയേക്കരയിൽ നിർത്തിവച്ച ടോൾ പിരിവ് ഇന്ന് മുതൽ പുനരാരംഭിക്കും. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തിവച്ച ടോൾ പിരിവ് മറ്റു ദേശീയപാത ബിഒടി പ്രോജക്റ്റുകളിൽ നിന്ന് 65 ജീവനക്കാരെ എത്തിച്ചാണ് വീണ്ടും തുടങ്ങുന്നത്. ആർടിപിസിആർ നെഗറ്റീവ് പരിശോധനാഫലം ഹാജരാക്കിയതിന് ശേഷമേ പുതിയ ജീവനക്കാരെ നിയോഗിക്കാവൂവെന്ന് ആരോഗ്യ വിഭാഗം അറിയിച്ചിരുന്നു. ഇതനുസരിച്ച് സ്വകാര്യ ലാബിൽ പരിശോധന നടത്തി നെഗറ്റീവ് ഫലമുള്ള ജീവനക്കാരാണ് ഇന്നു മുതൽ ജോലിക്ക് ഹാജരാവുന്നത്.
ഇതോടെ ഇന്ന് മുതൽ പാലിയേക്കരയിൽ മൂന്ന് ഷിഫ്‌റ്റിലും ടോൾ പിരിവ് ഉണ്ടായിരിക്കും. ഇതു സംബന്ധിച്ച് കളക്‌ടർ, ഡിഎംഒ, ജില്ലാ പോലീസ് ചീഫ്, ദേശീയപാത അതോറിറ്റി എന്നിവർക്ക് കത്ത് നൽകിയതായി ടോൾ പ്ളാസ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എവി സൂരജ് അറിയിച്ചു.
വാളയാർ പാമ്പൻപള്ളം ടോൾ പ്ളാസയിലേക്ക് ജീവനക്കാരെ നിയമിക്കുന്ന ടിബിഎൽ ഇൻഫ്രാ കമ്പനിയാണ് പാലിയേക്കരയിലേക്കും അടിയന്തരമായി ജീവനക്കാരെ എത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച പാലിയേക്കര ടോൾ പ്ളാസയിൽ ജീവനക്കാർക്കിടയിൽ നടത്തിയ പരിശോധനയിൽ 20 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതോടെ ഡിഎംഒ ഇടപ്പെട്ട് എല്ലാ ജീവനക്കാരോടും ക്വാറന്റെയ്നിൽ പോകാൻ നിർദേശിക്കുകയും ടോൾ പിരിവ് നിർത്തി വെക്കുകയുമായിരുന്നു.
Malabar News: തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്‍മഹത്യ ചെയ്യും; ഭീഷണിയുമായി യൂത്ത്‌കോണ്‍ഗ്രസ് നേതാവ്