വയനാട് : സംസ്‌ഥാനത്ത് പ്രതിദിനം ഉയരുന്ന വേനൽച്ചൂടും, വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളും മൂലം ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തകർച്ച. വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണവും കർണാടക, തമിഴ്‌നാട് അതിർത്തികളിലെ കോവിഡ് നിയന്ത്രണങ്ങളുമാണ് നിലവിൽ ടൂറിസം മേഖലക്ക് തിരിച്ചടിയായത്.
കോവിഡ് വ്യാപനത്തിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആളുകൾ സജീവമായി എത്തിത്തുടങ്ങിയിരുന്നു. അവധി ദിവസങ്ങളിലും, വാരാന്ത്യങ്ങളിലും മിക്ക കേന്ദ്രങ്ങളിലും വലിയ രീതിയിലുള്ള തിരക്കും അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ സ്‌ഥിതി വീണ്ടും പഴയപടി ആകുകയാണ്.
എടക്കൽ ഗുഹ, കാരാപ്പുഴ ഡാം, ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, കാന്തൻപാറ, കറലാട് തടാകം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കൂടാതെ ഹോം സ്‌റ്റേ, റിസോർട്ടുകൾ, വില്ലകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ആളുകളുടെ വരവ് വലിയ രീതിയിൽ കുറഞ്ഞു. വയനാട് ചുരത്തിലെ ഗതാഗത സംവിധാനം പൂർണമായും പുനഃസ്‌ഥാപിക്കുമ്പോൾ മാത്രമേ ജില്ലയിലെ ടൂറിസം മേഖല വീണ്ടും സജീവമാകുള്ളൂ എന്നാണ് നിലവിൽ വിലയിരുത്തുന്നത്.
Read also : ശോഭാ സുരേന്ദ്രനെ ജനം വിലയിരുത്തട്ടെ; കടകംപള്ളി സുരേന്ദ്രൻ