വയനാട് : ജില്ലയില്‍ ക്രിസ്‌മസ്, പുതുവൽസരം ആഘോഷമാക്കാനായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയിലെ മിക്ക റിസോര്‍ട്ടുകളും, വില്ലകളും, ഹോട്ടലുകളും സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ എണ്ണത്തില്‍ താരതമ്യേന കുറവാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. കൂടുതല്‍ ആളുകളും മഞ്ഞും, തണുപ്പും ആസ്വദിച്ച് ക്രിസ്‌മസ് ആഘോഷിക്കാനായി ചുരം കയറുകയാണ് ഈ വര്‍ഷം.
ജില്ലയില്‍ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു. കാരാപ്പുഴ ഡാം അടക്കമുള്ള ചില കേന്ദ്രങ്ങള്‍ മാത്രമാണ് നിലവില്‍ തുറക്കാനുള്ളത്. അതിനാല്‍ തന്നെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നുണ്ട്. മാസങ്ങളായി വീടുകളില്‍ തന്നെ കഴിഞ്ഞു കൂടിയ മലയാളികള്‍ ഇപ്പോള്‍ ക്രിസ്‌മസ്-പുതുവൽസരം ആഘോഷം കേമമാക്കാന്‍ ഉള്ള തയ്യാറെടുപ്പാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളും, റിസോര്‍ട്ടുകളും, ഹോട്ടലുകളും എല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഇപ്പോഴും കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍ സഞ്ചാരികളുടെ വരവ് ആശങ്കയും സൃഷ്‌ടിക്കുന്നുണ്ട്.
ലോക്ക്ഡൗണിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന സമയത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ ക്രിസ്‌മസ്-പുതുവൽസര അവധികള്‍ പ്രമാണിച്ച് ജില്ലയില്‍ എത്തുന്നുണ്ട്. സംസ്‌ഥാനത്തിന് ഉള്ളില്‍ നിന്നുള്ള ആളുകളാണ് വരുന്നവരില്‍ ഏറെയും. കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്യസംസ്‌ഥാനങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിയ സ്‌ഥലങ്ങളില്‍ ഇത്തവണ വളരെ കുറച്ചുപേര്‍ മാത്രമാണ് മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നെത്തുന്നത്. കോവിഡ് വ്യാപനം ജില്ലയില്‍ തുടരുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളും ആരവങ്ങളും ഒഴിയുമ്പോള്‍ രോഗം സ്‌ഥിരീകരിക്കുന്നവരുടെ എണ്ണം ഇനിയും കൂടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Read also : ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാതയിൽ പരിസ്‌ഥിതി ആഘാത പഠനം തുടങ്ങി