തിരുവനന്തപുരം: എന്‍സിപിയില്‍ പാലയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് പിന്നാലെ ഏലത്തൂരില്‍ പുതുമുഖത്തെ പരിഗണിക്കണമെന്ന അഭിപ്രായം ഉയരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നില്‍. ഏലത്തൂരില്‍ ഉള്‍പ്പെടെ ആര് മൽസരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കണമെന്ന് ടിപി പീതാംബരന്‍ പറഞ്ഞു.
ഏലത്തൂരില്‍ പുതുമുഖങ്ങള്‍ വന്നാലും കുഴപ്പമില്ലെന്നും, എന്നാല്‍ ഈ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും പാര്‍ട്ടി അധ്യക്ഷന്റെ പ്രായം ചൂണ്ടി കാണിച്ച് എകെ ശശിന്ദ്രന്‍ പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടി അദ്ധ്യക്ഷ പദവിയില്‍ മറ്റാരും ഇല്ലാത്തതു കൊണ്ടാണ് തുടരുന്നതെന്നും, മറ്റാരെങ്കിലും ഈ പദവിയിലേക്ക് വന്നാല്‍ സ്‌ഥാനം ഒഴിയാന്‍ തയ്യാറാണെന്നുമായിരുന്നു ടിപി പീതാംബരന്റെ മറുപടി.
അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാകുന്നതിനിടയില്‍ പരമാവധി നേതാക്കളെയും, കമ്മറ്റികളും ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി ടിപി പീതാംബരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റികള്‍ വിളിച്ച് ചേര്‍ക്കുമ്പോള്‍, ജനപ്രതിനിധികള്‍ക്ക് സ്വീകരണം എന്ന പേരിലാണ് എകെ ശശീന്ദ്രന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Read also: സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ല; ടിപി പീതാംബരൻ