പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സിലെ സ്‌പിരിറ്റ് വെട്ടിപ്പില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും പങ്കെന്ന് റിമാൻഡ് റിപ്പോര്‍ട്. സ്‌പിരിറ്റ് മോഷണം ഉദ്യോഗസ്‌ഥരുടെ പങ്കോടെയാണെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം. പേഴ്‌സണല്‍ മാനേജര്‍ യു ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്ക് ഈ മാസം 11നാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ നേരത്തെ അറസ്‌റ്റിലായ പ്രതികള്‍ ചേര്‍ന്നാണ് സ്‌പിരിറ്റ് വെട്ടിപ്പ് നടത്തിയതെന്നും മോഷണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇവരുടെ വാദം.
എന്നാല്‍ കേസില്‍ നാല് മുതല്‍ ആറ് വരെ പ്രതികളായ ഉന്നത ഉദ്യോഗസ്‌ഥരുടെ അറിവോടെയാണ് സ്‌പിരിറ്റ് വെട്ടിപ്പ് നടന്നതെന്ന് പോലീസ് തിരുവല്ല സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. തിങ്കളാഴ്‌ച പുളിക്കല്‍ സ്‌റ്റേഷനില്‍ ഹാജരായ ഉദ്യോഗസ്‌ഥര്‍ മോഷണത്തില്‍ പങ്കില്ലെന്നാണ് ആവര്‍ത്തിക്കുന്നത്.
റിമാന്‍ഡിലുള്ള പ്രതികള്‍ വെട്ടിപ്പ് നടത്തിയത് കമ്പനിയിലെ എക്‌സൈസ് ഉദ്യോഗസ്‌ഥരുമായി ചേര്‍ന്നാണെന്ന് മൊഴി നല്‍കി. ജാമ്യം ലഭിച്ച ഉദ്യോഗസ്‌ഥരെ വീണ്ടും ചോദ്യം ചെയ്യാനാണ് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
Read Also: കോവിഡ് വ്യാപനം; ഈ ആഴ്‌ച നിർണായകമെന്ന് വിലയിരുത്തൽ