തിരുവല്ല: ട്രാവൻകൂർ സ്‌പിരിറ്റ് മോഷണ കേസിന്റെ അന്വേഷണം കോവിഡിൽ തട്ടി പ്രതിസന്ധിയിൽ. കസ്‌റ്റഡിയിലുള്ള ഒന്നാം പ്രതി നന്ദകുമാറിന് കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധ സ്‌ഥിരീകരിച്ചതോടെ പ്രതികളുമായുള്ള തെളിവെടുപ്പ് താൽക്കാലികമായി മാറ്റിവച്ചു. കൂടുതൽ വൈകിയാൽ തെളിവുകൾ നഷ്‌ടമാകുമോയെന്ന ആശങ്കയിലാണ് അന്വേഷണ സംഘം.
ഇതോടെ പ്രതിയുമായി മധ്യപ്രദേശിലേക്ക് തെളിവെടുപ്പിന് പോകാനുള്ള ശ്രമം പോലീസ് താൽക്കാലികമായി നീട്ടി വച്ചിരിക്കുകയാണ് . നേരത്തെ പ്രതികളായ സിജോ തോമസിനും അരുൺ കുമാറിനും രോഗബാധ സ്‌ഥിരീകരിച്ചിരുന്നെങ്കിലും ഡ്രൈവർമാരിൽ ഒരാളായ നന്ദകുമാറിൽ രോഗം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ വീണ്ടും ഒരു തവണ കൂടി പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെ നേരത്തെ രോഗം റിപ്പോർട് ചെയ്യപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കും ഒപ്പം ഇയാളെ പ്രത്യേക കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റി.
ഇവർ രോഗമുക്‌തരായ ശേഷം ഇനി വീണ്ടും കസ്‌റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കാനാണ് പോലീസ് നീക്കം. അതേസമയം, കോവിഡ് മുക്‌തരായ ശേഷം പ്രതികളുമായി തെളിവെടുപ്പ് നടത്തുമ്പോഴേക്കും തെളിവുകൾ നശിപ്പിക്കപ്പെടുമോയെന്ന ആശങ്കയിലാണ് അന്വേഷണ സംഘം.
Read Also: സിക വൈറസ്; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും