തിരുവനന്തപുരം: സംസ്‌ഥാനത്തെ സിക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും. വൈറസ് ബാധ സ്‌ഥിരീകരിച്ച തിരുവനന്തപുരം ജില്ലയില്‍ പ്രതിരോധത്തിന്റെ ഭാഗമായി ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു. കൂടുതല്‍ പരിശോധനാ ഫലവും ആരോഗ്യ വകുപ്പ് ഉറ്റുനോക്കുകയാണ്.
കേരളത്തിൽ ആദ്യമായി സിക വൈറസ് ബാധ സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായ സഹായം നല്‍കാനുമാണ് കേന്ദ്ര സംഘം എത്തുന്നത്. തിരുവനന്തപുരത്ത് എത്തുന്ന സംഘം ജില്ലാ കളക്‌ടർ, ഡിഎംഒ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നാണ് വിവരം.
തിരുവനന്തപുരം ജില്ലയില്‍ സിക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചിട്ടുണ്ട്. വൈറസിനെതിരായ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ നടപ്പാക്കുമെന്നും ഈഡിസ് കൊതുകിനെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ എല്ലാ സര്‍ക്കാര്‍-പ്രൈവറ്റ് ആശുപത്രികളിലും സിക വൈറസ് ബാധ കണ്ടെത്താനുള്ള സൗകര്യമൊരുക്കും.
വാര്‍ഡ് തലത്തിലുള്ള ആരോഗ്യ ശുചിത്വ സമിതി ഉടനെ ചേരുകയും ഓരോ വീടും ഫ്‌ളാറ്റും സന്ദര്‍ശിച്ച് ഉറവിടങ്ങള്‍ കണ്ടെത്തി അത് നശിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. എല്ലാ പെരിഫെറല്‍ സ്‌ഥാപനങ്ങളിലും പനി ക്ളിനിക്കുകള്‍ ശക്‌തിപ്പെടുത്തണം. ആരോഗ്യ വകുപ്പിന് കീഴിലെ ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ കോര്‍പറേഷന്‍ പരിധിയില്‍ നിരീക്ഷണം നടത്തുകയും കൊതുക് നിവാരണത്തിനായി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളെ പ്രവര്‍ത്തന ക്ഷമമാക്കുകയും ചെയ്യും.
അതേസമയം കൂടുതല്‍ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിലാകും മറ്റ് നടപടികള്‍ സ്വീകരിക്കുക. സിക വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: കൊച്ചി നാവിക ആസ്‌ഥാന പരിസരത്ത് ഡ്രോണിന്റെ ഉപയോഗത്തിന് വിലക്ക്