അഗർത്തല: ത്രിപുര സംഘർഷം റിപ്പോർട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസ്. HW News Networkലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്ക് എതിരെയാണ് ത്രിപുര പോലീസ് കേസ് എടുത്തിരിക്കുന്നത്. മതസ്‌പർധ വളർത്താൻ ശ്രമിച്ചു എന്നത് അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
വിഎച്ച്പിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഡെൽഹിയിൽ നിന്ന് എത്തിയ ഇവരെ ഹോട്ടൽ മുറിയിൽ തന്നെ പോലീസ് കസ്‌റ്റഡിയിൽ ആക്കിയിരിക്കുകയാണ്. ഇരുവരും ഇന്ന് ഡെൽഹിയിലേക്ക് തിരിക്കാനിരിക്കെയാണ് പോലീസ് നടപടി
ത്രിപുരയിലെ പാനിസാഗറിൽ മസ്‌ജിദും കടകളും തകർത്ത സംഭവം റിപ്പോർട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകരാണിവർ. എന്നാൽ മസ്‌ജിദ് തകർത്തിട്ടില്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിരുന്നു.
ഉത്തര ത്രിപുരയിലെ പാനിസാഗർ ചംതില്ല പ്രദേശത്ത് ഒക്‌ടോബർ 26നാണ് അക്രമം നടന്നത്. ബംഗ്ളാദേശിൽ ദുർഗ പൂജക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയാണ് ആക്രമണം ഉണ്ടായത്.
Most Read: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി