യാങ്കോൺ: പട്ടാള അട്ടിമറിക്ക് ശേഷം ആഭ്യന്തര സംഘർഷങ്ങൾ രൂക്ഷമായ മ്യാൻമറിൽ സുരക്ഷാസേനയുടെ വെടിയേറ്റ് ഇരുപതോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്. അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സാണ് വാർത്ത പുറത്തുവിട്ടത്.
അയർവാഡി റിവർ ഡെൽറ്റ മേഖലയിലാണ് ഇന്ന് സൈന്യത്തിന്റെ കൂട്ടക്കുരുതി നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറോളം പ്രാദേശിക മാദ്ധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നും റോയിട്ടേഴ്‌സ് ചൂണ്ടികാണിക്കുന്നു.
അയർവാഡി ഡെൽറ്റ മേഖലയിൽ ആയുധങ്ങൾ തിരഞ്ഞെത്തിയ സൈനിക ട്രൂപ്പ് ഇതിനെ എതിർത്ത തദ്ദേശവാസികൾക്ക് നേരെ വെടിയുതിർത്തു. രാജ്യത്തെ പ്രധാന നഗരമായ യാങ്കോണിൽ നിന്നും 150 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്. ആയുധങ്ങൾ തിരഞ്ഞ് ഗ്രാമത്തിൽ എത്തിയ സൈനികൾ പ്രകോപനം കൂടാതെ ആക്രമണം നടത്തുകയായിരുന്നു.
സൈന്യത്തിന്റെ ആയുധ ബലത്തിന് മുന്നിൽ തദ്ദേശവാസികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലെന്നും, റിപ്പോർട് ചെയ്യപ്പെട്ടതിനേക്കാൾ അധികം മരണങ്ങൾക്ക് സാധ്യതയുണ്ടെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ വ്യക്‌തി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
രണ്ട് മാസത്തിനിടയിൽ ആദ്യമായാണ് മ്യാൻമറിൽ ഇത്രയധികം പേർ ഒരു ദിവസം കൊല്ലപ്പെടുന്നത്. ഏപ്രിൽ മാസം ബാഗോയിൽ സൈന്യവുമായി ഏറ്റുമുട്ടിയ 80ഓളം പേർ കൊല്ലപ്പെട്ടിരുന്നു.അതിന് ശേഷം ഇത്രയധികം പേർ ഒരുമിച്ച് കൊല്ലപ്പെടുന്നത് ആദ്യമായാണ്.
പട്ടാള ഭരണകൂടത്തിന് എതിരായ പ്രക്ഷോഭത്തിൽ ദിനംപ്രതി നിരവധി സാധാരണക്കാരുടെ ജീവനുകളാണ് നഷ്‌ടപ്പെടുന്നതെന്ന് ജനാധിപത്യ അനുകൂലികളുടെ സംഘടനയായ ‘ജുന്റ’ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നാല് മാസത്തിനിടെ 850ൽ അധികം പേർക്ക് ജീവൻ നഷ്‌ടമായെന്നാണ് ഇവർ പറയുന്നത്.
Read Also: വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി