ന്യൂഡെൽഹി: രാജ്യത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ കടമെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ വസ്‌തുവകകൾ വിൽക്കാൻ ബാങ്കുകൾക്ക് അനുമതി. വായ്‌പ തട്ടിപ്പിനെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ സ്വത്തുക്കൾ വിൽക്കാനാണ് പ്രിവൻഷൻ ഓഫ് മണി ലോൻഡറിങ് ആക്‌ട് (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന ഡെൽഹിയിലെ കോടതി അനുമതി നൽകിയത്.
വിജയ് മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്‌പാ തുക ഈടാക്കാനുള്ള നടപടിയുടെ ഭാഗമായാണ് കോടതി ഉത്തരവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിങ് ഡയറക്‌ടർ മല്ലികാർജുന റാവു വ്യക്‌തമാക്കി.
ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടിയോളം രൂപയുടെ ബാങ്ക് വായ്‌പ എടുത്ത് വഞ്ചിച്ചു എന്നാണ് വിജയ് മല്യക്ക് എതിരായ കേസ്. തന്റെ ഉടമസ്‌ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസിന്റെ പേരിലായിരുന്നു മല്യ വൻ തുക കടമെടുത്തത്. സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ബ്രിട്ടണിലേക്ക് കടന്നു കളഞ്ഞ മല്യയെ തിരിച്ചു കൊണ്ടുവരാൻ സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അധികൃതർ നീക്കം നടത്തിയിരുന്നു.
ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയ ഹരജി കഴിഞ്ഞ മെയ് 14ന് ബ്രിട്ടൺ കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കി. ഹരജിയിൽ വാദം കേൾക്കുന്നതിനിടെ മല്യയെ ഇന്ത്യക്ക് കൈമാറിയാൽ ഏത് ജയിലിലാണ് താമസിപ്പിക്കുകയെന്ന് കോടതി ചോദിച്ചിരുന്നു. അന്ന് മുംബൈ ആർതർ റോഡ് ജയിലിന്റെ വീഡിയോയാണ് കോടതിയെ സിബിഐ കാണിച്ചത്. ജയിലിലെ അതീവ സുരക്ഷയുള്ള രണ്ടുനില കെട്ടിടത്തിലാകും മല്യയെ താമസിപ്പിക്കുക.
Most Read: വാക്‌സിൻ ഉയർന്ന വിലയ്‌ക്ക് വിറ്റ് പഞ്ചാബ് ലാഭമുണ്ടാക്കി; ഹർദീപ് സിംഗ് പുരി