നിലമ്പൂർ: വിദ്യാർഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേകൈ ചക്കിങ്ങത്തൊടിക മുഹമ്മദ് മിസ്‌ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക്പോസ്‌റ്റിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത്.
ഇവരിൽ നിന്നും 71.5 ഗ്രാം എംഡിഎംഎയും 10 ലക്ഷം രൂപയുടെ 227 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടിയും പോലീസ് പിടിച്ചെടുത്തു. മാർച്ച് 19ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ പോലീസ് അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
വിപണിയിൽ ഗ്രാമിന് 3,000 രൂപയോളം വിലവരുന്ന എംഡിഎംഎ ബെംഗളൂരുവിൽ നിന്ന് കാർ മാർഗം ജില്ലയിൽ എത്തിച്ചത് ആഷിഖാണ്. ഇതിനായി മിസ്ബാഹിന്റെ സഹായം തേടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അക്രമാസക്‌തനായ ആഷിഖ് ചെക്ക്പോസ്‌റ്റിലെ ജനൽച്ചില്ലുകളിൽ അടിച്ച് സ്വയം ശരീരത്തിൽ പരിക്കേൽപ്പിക്കുകയും പോലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്‌തതായി പോലീസ് പറഞ്ഞു.
ആഷിഖിന് എതിരെ ബലാൽസംഗത്തിനും അടിപിടിക്കും കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്‌റ്റേഷനിലും പോലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്തിയതിന് നിലമ്പൂർ പോലീസ് സ്‌റ്റേഷനിലും കേസുകളുണ്ട്. സ്വർണം കടത്തിയതിനും പോലീസിനെ അക്രമിച്ചതിനും പ്രത്യേക കേസുകൾ ഇവർക്ക് എതിരെ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും സഞ്ചരിച്ച കാറും പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
Read also: എക്‌സ്‍പ്രസ് ട്രെയിൻ സർവീസുകൾ; ഏപ്രിലോടെ പുനഃരാരംഭിക്കും