മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് വീണ്ടും പത്ത് ടീമുകളുള്ള വലിയ ലീഗാവുന്നു. 2022 മുതൽ ടൂർണമെന്റിൽ പത്ത് ടീമുകളെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. നിലവിൽ എട്ട് ടീമുകളാണുള്ളത്. പുതിയതായി വരുന്ന രണ്ട് ടീമുകളുടെ ലേലം ഈ വർഷം മെയ് മാസത്തിൽ നടക്കും. ഇത് സംബന്ധിച്ച രൂപരേഖക്ക് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, മറ്റ് ബോർഡംഗങ്ങൾ എന്നിവരുടെ യോഗം രൂപം നൽകി.
2011 സീസണിൽ ഐപിഎല്ലിൽ കേരള ടസ്‌ക്കേഴ്‌സും, പുണെ വാരിയേഴ്‌സും അടക്കം പത്ത് ടീമുകൾ ഉണ്ടായിരുന്നു. 74 മൽസരങ്ങളായിരുന്നു ആ സീസണിൽ ഉണ്ടായിരുന്നത്. അടുത്ത വർഷം മുതൽ ഒരു ടീമിനെ കൂടി ഉൾപ്പെടുത്തിയേക്കും എന്നാണ് നേരത്തെ വന്ന വാർത്തകൾ. നിലവിലെ ഷെഡ്യൂളിൽ വലിയ മാറ്റങ്ങൾ വരുത്താതെ ടൂർണമെന്റ് നടത്താനാവും എന്നതാണ് ഇത്തരമൊരു നീക്കത്തിന് ബിസിസിഐയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.
അദാനി ഗ്രൂപ്പ്, സഞ്‌ജീവ് ഗോയങ്ക ഗ്രൂപ്പ് എന്നിവർ ഇപ്പോൾ തന്നെ ഫ്രാഞ്ചൈസികൾ ലേലത്തിൽ പിടിക്കാൻ ഒരുക്കമാണെന്ന് സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏപ്രിൽ ഒൻപത് മുതലാണ് ഈ വർഷത്തെ ഐപിഎൽ ആരംഭിക്കുന്നത്. ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്‌ളൂരും തമ്മിലാണ് ആദ്യ മൽസരം.
Read Also: ബോക്‌സിങ് താരമായി ഫർഹാൻ; ‘തൂഫാൻ’ ടീസർ