നാദാപുരം: ചൊവ്വാഴ്‌ച പോലീസിന് നേരെ അതിക്രമം കാണിച്ച കായപ്പനച്ചി സ്വദേശികളായ 2 യുവാക്കൾ റിമാൻഡിൽ. എടച്ചേരി പോലീസ് ഇൻസ്‌പെക്‌ടർ ജോഷി ജോസിന്റെ പരാതി പ്രകാരമുള്ള കേസിലാണ് വട്ടക്കാവിൽ അർജുൻ (22), കുതിരാട്ടത്ത് അശ്വന്ത് (20) എന്നിവരെ എസ്‌ഐ ആർഎൻ പ്രശാന്ത് അറസ്‌റ്റ് ചെയ്‌തത്. ഇരുവരെയും ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് പിഎം അബ്‌ദുൽ ജലീൽ രണ്ടാഴ്‌ചത്തേക്കാണ് റിമാൻഡ് ചെയ്‌തത്.
എടച്ചേരിയിൽ ബൈക്കിലെത്തി പ്രശ്‌നമുണ്ടാക്കിയ ഇവരെ ഇൻസ്‌പെക്‌ടറും സംഘവും പിന്തുടരുകയും നാദാപുരം താലൂക്ക് ആശുപത്രിയിൽ കയറിയ ഇരുവരെയും കസ്‌റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടയിൽ ഇൻസ്‌പെക്‌ടറേയും മറ്റൊരു പോലീസുകാരനെയും മർദിക്കുകയുമാണുണ്ടായത്. പോലീസിന്റെ ജോലി തടസപ്പെടുത്തുകയും മർദിക്കുകയും അസഭ്യം പറയുകയും ചെയ്‌തതിനാണ് കേസ്.
ഇവർ എത്തിയ ബൈക്കും കസ്‌റ്റഡിയിലാണ്. താലൂക്ക് ആശുപത്രിയിൽ യുവാക്കൾ ഒരു മണിക്കൂറോളം അഴിഞ്ഞാട്ടം നടത്തിയതിൽ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടില്ല. രോഗികളെയും ആശുപത്രി ജീവനക്കാരെയും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്‌തിരുന്നു. ബൈക്കിലെത്തിയ മൂന്നാമന് പോലീസിനെ വെട്ടിച്ചുള്ള ഓട്ടത്തിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റതായാണ് വിവരം.
പോലീസിനെ കയ്യേറ്റം ചെയ്യാൻ ഇയാളുണ്ടായിരുന്നില്ലെങ്കിലും എടച്ചേരിയിൽ പ്രശ്‌നമുണ്ടാക്കിയ സംഘത്തിൽ ഇയാളുമുണ്ടായിരുന്നു. മാഫിയ സംഘം താലൂക്ക് ആശുപത്രിയിൽ നടത്തിയ അതിക്രമങ്ങൾക്കെതിരെ പരാതി നൽകാത്ത ആശുപത്രി സൂപ്രണ്ട് രാജിവെക്കണമെന്ന് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു.
Also Read: ചാലക്കുടിയിൽ 100 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ