കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് യുഎസ്. 36 മണിക്കൂറിനുള്ളിൽ കാബൂൾ വീണ്ടും ആക്രമണത്തിന് ഇരയാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. കാബൂൾ വിമാനത്താവളത്തിൽ നിന്ന് യുഎസ് സേന പിൻമാറ്റം ആരംഭിച്ച സാഹചര്യത്തിലാണ് ബൈഡന്റെ മുന്നറിയിപ്പ്.
അതേസമയം, കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന് സമീപമുണ്ടായ ചാവേർ സ്‌ഫോടനത്തിന്റെ സൂത്രധാരൻമാരെ വധിച്ചതായി അമേരിക്കയുടെ പ്രതിരോധ കേന്ദ്രമായ പെന്റഗൺ അറിയിച്ചു. രണ്ട് ഐഎസ് ഭീകരരെയാണ് കൊലപ്പെടുത്തിയത്. ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ തിരിച്ചടിച്ച യുഎസ് അഫ്‌ഗാനിലെ ഐഎസ് ശക്‌തി കേന്ദ്രങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് വ്യോമാക്രമണം നടത്തുകയായിരുന്നു.
ഇതിന് പിന്നാലെ ആക്രമണത്തെ അപലപിച്ച് താലിബാൻ രംഗത്തെത്തിയിരുന്നു. ചാവേർ സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ചിലരെ അറസ്‌റ്റ് ചെയ്‌തതായും താലിബാൻ വക്‌താക്കൾ അറിയിച്ചു. ഇതിനിടെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് യുഎസ് സേന പിൻമാറ്റം ആരംഭിച്ചതായി പെന്റഗൺ സ്‌ഥിരീകരിച്ചു. ഈ മാസം അവസാനത്തോടെ വിദേശസേനകൾ രാജ്യം വിടണമെന്നാണ് താലിബാൻ നിർദ്ദേശം.
Also Read: വാക്‌സിൻ സ്വീകരിച്ചവർക്ക് സ്വാഗതമോതി യുഎഇ; നേരിട്ട് പ്രവേശിക്കാം