ഉദയ്‌പൂർ: രാജസ്‌ഥാനിൽ ബിജെപി ദേശീയ വക്‌താവ് നുപൂർ ശർമയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നതിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് നടപടി. സംസ്‌ഥാനത്താകെ കർശന ജാഗ്രത തുടരുകയാണ്. ഒരു ദിവസത്തെ സമ്പൂർണ ഇന്റർനെറ്റ് വിലക്കും ഒരു മാസം നീണ്ട നിരോധനാജ്‌ഞയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്‌ഥരും തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്‌ഥരും അടങ്ങുന്ന എസ്‌ഐടിക്കാണ് അന്വേഷണ ചുമതല.
ഉദയ്‌പൂർ ജില്ലയിൽ 600 പോലീസ് ഉദ്യോഗസ്‌ഥരെ കൂടി പോലീസ് അധികമായി വിന്യസിച്ചു. മുഴുവൻ പോലീസ് ഉദ്യോഗസ്‌ഥരുടെയും അവധി റദ്ദാക്കി തിരിച്ച് വിളിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട കനയ്യ ലാലിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജീവന് ഭീഷണി ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം സംസ്‌ഥാനത്ത് എത്തുന്ന എൻഐഎ നാലംഗ സംഘം കൊലപാതകത്തിൽ തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. പ്രധാനമന്ത്രിയെ ഉൾപ്പടെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ ഏജൻസി അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.
Most Read: നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം