കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ അലന്റെ പിതാവും ആര്‍എംപി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്ന് സൂചനകൾ.
നേരത്തെ സിപിഐഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്‌തിയാണ് ഷുഹൈബ്. മകന്റെ അറസ്‌റ്റിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് ഷുഹൈബ് പാർട്ടി വിട്ട് ആർഎംപിയിലേക്ക് മാറിയത്.
കോഴിക്കോട് കോര്‍പ്പറേഷനിലെ 61ആം വാര്‍ഡില്‍ നിന്നാണ് ഷുഹൈബ് ജനവിധി തേടുന്നത്. ഇവിടെ സ്ഥാനാർഥിയെ നിർത്താതെ പിന്തുണ നൽകാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇതിലൂടെ വലിയങ്ങാടി പിടിച്ചടക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ കോൺഗ്രസും ലീഗും ഒരുപോലെ അവകാശ വാദമുന്നയിച്ച സീറ്റാണ് വലിയങ്ങാടി. കഴിഞ്ഞ വട്ടം യുഡിഎഫാണ് ഇവിടെ വിജയിച്ചത്.
എൽഡിഎഫിന് വേണ്ടി എൽജെഡിയുടെ തോമസ് മാത്യുവാണ് മൽസരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ എൽജെഡി യുഡിഎഫിന് ഒപ്പമായിരുന്നു. യുഡിഎഫ് നിലപാട് അധികം വൈകാതെ തന്നെ ഔദ്യോഗികമായി പുറത്തുവിടും.
Read Also: ‘കിഫ്ബിയെ വിമർശിക്കുന്നവർ വികസന വിരുദ്ധർ’; മുഖ്യമന്ത്രി