തിരുവനന്തപുരം; കിഫ്‌ബി വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികലമായ മനസുകളെ പദ്ധതിയുടെ നടത്തിപ്പ് അസ്വസ്‌ഥരാക്കുന്നു, നാടിനും നാട്ടുകാർക്കും സന്തോഷം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ തകർക്കാൻ ആരെങ്കിലും വന്നാൽ നിന്നുകൊടുക്കാൻ കഴിയില്ല. ‘സംഘപരിവാർ നേതാവ് കേസ് കൊടുക്കുന്നു, കോൺഗ്രസ് നേതാവ് വാദിക്കുന്നു’ മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിൽ ഒരു പദ്ധതിയും നടപ്പിലാക്കേണ്ട എന്നാണോ പ്രതിപക്ഷം പറയുന്നത്. വികസന വിരുദ്ധർ മാത്രമല്ല, നാട് നന്നാകുന്നതിൽ അസ്വസ്‌ഥതയുള്ളവരും കിഫ്ബിക്കെതിരെ നിലപാടെടുക്കുന്നു. എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികൾ നടപ്പിലാക്കുന്നത് ചിലരെ അസ്വസ്‌ഥരാക്കുന്നു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘പ്രതിപക്ഷ നേതാവ് അടക്കം ആരോപണങ്ങളുമായി രംഗത്ത് ഉണ്ടല്ലോ? കിഫ്ബിയുടേതായ പദ്ധതികള്‍ ഞങ്ങളുടെ മണ്ഡലത്തില്‍ വേണ്ട എന്ന് തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവിനാകുമോ ?’ മുഖ്യമന്ത്രി ചോദിച്ചു.
സ്‌കൂള്‍, ആശുപത്രി, റോഡ് മറ്റ് വികസന പദ്ധതികള്‍ എന്നത് അവിടുത്തെ എംഎല്‍എ ആര് എന്ന് നോക്കിയല്ല നടത്തുന്നത്. നാടിന്റെ ആവശ്യം മുൻനിർത്തിയാണ് ഇതൊക്കെ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
55,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഇവയിൽ പലതിന്റെയും നിർമ്മാണവും പൂർത്തിയാക്കി കഴിഞ്ഞു. ഇതിനിടയിലാണ് കിഫ്ബിയെ തകർക്കാനുള്ള നീക്കവുമായി ചിലർ രംഗത്ത് വരുന്നത്. എന്നാൽ അതിന് നിന്നു കൊടുക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Read Also: തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല; ഹൈക്കോടതി