കീവ്: യുക്രൈനിൽ റഷ്യ നടത്തുന്ന സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്‌ത് യുക്രൈന്‍ പ്രസിഡണ്ട് വോളോദിമിർ സെലെൻസ്‌കി. നിലവിൽ റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനമായ കീവ് ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന് വേണ്ടി പോരാടാൻ തയ്യാറായ ഏതൊരാൾക്കും ആയുധം നൽകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ട്വിറ്ററിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്‌ക്കാന്‍ തയ്യാറെടുക്കുക എന്നാണ് സെലെൻസ്‌കി ട്വീറ്റ് ചെയ്‌തത്. നാറ്റോയിലെ 27 രാജ്യങ്ങളോട് ഉള്‍പ്പടെ സഹായം തേടിയെന്നും, എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നും സെലെന്‍സ്‌കി അറിയിച്ചു. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ സൈന്യത്തെ യുക്രൈനിലേക്ക് അയക്കില്ലെന്നും വ്യക്‌തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ ജനങ്ങൾക്ക് ആയുധം നൽകുന്നതുൾപ്പടെയുള്ള തീരുമാനങ്ങൾ യുക്രൈൻ സ്വീകരിച്ചത്.
കൂടാതെ 18നും 60നും ഇടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്നും യുക്രൈൻ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് യുദ്ധം രൂക്ഷമായതോടെ യുക്രൈൻ നഗരങ്ങളിൽ നിന്നും കൂട്ട പലായനം നടക്കുകയാണ്. ഇതിനോടകം തന്നെ ഒരു ലക്ഷത്തോളം ആളുകൾ രാജ്യത്ത് നിന്നും പലായനം ചെയ്‌തതായാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
നിലവിൽ യുക്രൈന്റെ എല്ലാ പ്രധാന നഗരങ്ങളും റഷ്യൻ ആക്രമണം നേരിടുകയാണ്. യുക്രൈൻ തലസ്‌ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യൻ സൈന്യം ഏത് സമയവും അവിടം കീഴടക്കിയേക്കുമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്. യുദ്ധം തുടങ്ങിയത് മുതൽ റഷ്യയുടെ ആക്രമണത്തിൽ 137 ആളുകൾ മരിച്ചതായി യുക്രൈൻ ഔദ്യോഗികമായി സ്‌ഥിരീകരിക്കുകയും ചെയ്‌തു.
Read also: എണ്ണവിലയിൽ നേരിയ കുറവ്; ക്രൂഡോയിൽ ബാരലിന് 101 ഡോളറായി