ലഖ്‌നൗ: ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൂഢാലോചന നടത്താനാണ് ഇരുവരും തമ്മില്‍ കണ്ടതെന്നാണ് ആദിത്യനാഥിന്റെ വിമര്‍ശനം. ലഖ്‌നൗവില്‍ നടന്ന സാമാജിസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു യോഗിയുടെ വിമര്‍ശനം.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏതറ്റം വരെ വേണമെങ്കിലും പോകാമെന്നും രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഉമര്‍ ഖാലിദിന്റെ പിതാവുമായാണ് അഖിലേഷ് യാദവിന്റെ കൂടിക്കാഴ്‌ചയെന്നും യോഗി പറഞ്ഞു. കോണ്‍ഗ്രസ്, എസ്‌പി, ബിഎസ്‌പി സര്‍ക്കാരുകള്‍ ജാതീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചതെന്നും സംസ്‌ഥാനത്തെ കലാപത്തിലേക്ക് തള്ളിവിട്ടെന്നും യോഗി പറഞ്ഞു. 2017ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിൽ വന്നതിന് ശേഷമാണ് സംസ്‌ഥാനത്തിന്റെ സുരക്ഷ മെച്ചപ്പെട്ടതെന്നും യോഗി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിനായിരുന്നു ഖാലിദിന്റെ പിതാവും വെല്‍ഫയര്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡണ്ടുമായ എസ്‌ക്യൂആര്‍ ഇല്യാസുമായുള്ള അഖിലേഷ് യാദവിന്റെ കൂടിക്കാഴ്‌ച. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ആയിരുന്ന ഉമര്‍ ഖാലിദ് ഒരു വര്‍ഷത്തിലധികമായി യുഎപിഎ ചുമത്തപ്പെട്ട് ജയിലിലാണ്.
Read also: ’62 കോടി മനുഷ്യര്‍ക്ക് ഒരു ഡോസ് പോലും ലഭിച്ചിട്ടില്ല, ആഘോഷമെന്തിന്’; സിദ്ധരാമയ്യ