സൗദി: ഉംറ തീര്‍ത്ഥാടനം ഒക്‌ടോബർ നാല് മുതല്‍ പുനഃരാരംഭിക്കും. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുവാദം ഉണ്ടായിരിക്കുക.
കര്‍ശന വ്യവസ്ഥകളോടെയാണ് ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കുന്നത്. പ്രത്യേക മൊബൈല്‍ ആപ്പ് വഴി ഉംറ നിര്‍വ്വഹിക്കുവാന്‍ ഉദ്ദേശിക്കുന്ന ആള്‍ ആധികാരിക വ്യക്തി വിവരങ്ങളും തിയതിയും സമയവും നിര്‍ണ്ണയിക്കണം. അനുമതി ലഭിച്ചാല്‍, അംഗീകൃത ലാബില്‍ നിന്ന് ലഭിക്കുന്ന കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. ശാസ്‍ത്ര ലോകം കോവിഡിനെ അമര്‍ച്ച ചെയ്യുന്നതുവരെ ഈ രീതിയില്‍ മുന്‍കൂര്‍ അനുമതി നേടുന്നവര്‍ക്ക് മാത്രമേ ഉംറ നിര്‍വഹിക്കാനാകു. ഇത് സംബന്ധിച്ച പൂര്‍ണ്ണമായ വ്യവസ്ഥകളും ഉപാധികളും ഹജ്ജ് ഉംറ മന്ത്രാലയം സെപ്‌തംബർ 30-ന് മുന്‍പ് പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ച ഉംറ മൂന്ന് ഘട്ടമായി പുനഃരാരംഭിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടത്തില്‍ സൗദിക്കകത്ത് നിന്നുള്ളവര്‍ക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതി ലഭിക്കുക. അടുത്ത ഘട്ടമായി ഇതര അറബ് രാജ്യങ്ങള്‍ക്കും; മൂന്നാം ഘട്ടത്തില്‍ മറ്റു രാജ്യങ്ങള്‍ക്കും എന്ന രീതിയിലായിരിക്കും ഉംറ തീര്‍ത്ഥാടനം തുറന്ന് കൊടുക്കുക. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ തന്നെ പ്രവേശനം നല്‍കുമെന്നാണ് തീര്‍ത്ഥാടന ഏജന്‍സികള്‍ പ്രത്യാശിക്കുന്നത്.
ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ തന്നെ വിദേശത്ത് നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് 2020 ഫെബ്രുവരി മുതലായിരുന്നു. ഈ സമയം സൗദിയില്‍ കോവിഡ് സ്ഥിരീകരണം ആയിട്ടുണ്ടായിരുന്നില്ല. പിന്നീട്, മാര്‍ച്ച് രണ്ടിന് സൗദിയിലെ ആദ്യ കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഉംറ തീര്‍ത്ഥാടനത്തിനും, മക്ക, മദീന തീര്‍ത്ഥാടന നഗരികള്‍ സന്ദര്‍ശിക്കുന്നതിനും പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇസ്‍ലാമിക മത വിശ്വാസികള്‍ക്ക് ഹജ്ജ് പോലെ തന്നെ പ്രധാനപ്പെട്ട തീര്‍ത്ഥാടനമാണ് സൗദിയിലെ മെക്കയില്‍ നടത്തുന്ന ഉംറയും. പണം കൊണ്ടും ആരോഗ്യം കൊണ്ടും കഴിവുള്ളവര്‍ ജീവിതത്തില്‍ ഒരു തവണ നിര്‍ബന്ധമായും ചെയ്യേണ്ട വിശ്വസപരമായ കാര്യമാണ് ഉംറ തീര്‍ത്ഥാടനം. കൂടുതല്‍ വായനക്ക് വിക്കിയുടെ സഹായം ഈ ലിങ്കില്‍ ലഭിക്കും.
Tech News: ഫേസ്ബുക്ക് ക്യാമറയിലൂടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നു