തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ മുസ്‌ലിം ലീഗിനെ വീണ്ടും ക്ഷണിച്ചു സിപിഎം. ഏക സിവിൽ കോഡ് വിഷയത്തിൽ വിശാല ഐക്യം രൂപപ്പെടണമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്‌ട്രീയ പാർട്ടിയാണ്. ഫാസിസത്തിലേക്കുള്ള യാത്ര തടയാനാണ് ഞങ്ങളുടെ ശ്രമമെന്നും എംവി ഗോവിന്ദൻ തൃശൂരിൽ പ്രതികരിച്ചു.
വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്‌മയാണ് ലക്ഷ്യം. ഏക സിവിൽ കോഡിനെതിരെ നിരവധി സെമിനാറുകൾ നടത്തുന്നു. മുസ്‌ലിം സമുദായത്തിൽ ഏക സിവിൽ കോഡിനെതിരെ ഒറ്റമനസാണ്. വിശാല ഐക്യ പ്രസ്‌ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാർ ഒന്നിൽ ഒതുങ്ങില്ല. ഇത്തരത്തിൽ നാല് സെമിനാറുകൾ സംഘടിപ്പിക്കാനാണ് നിലവിലെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിൽ എല്ലാവരെയും അണിനിരത്താനാണ് ലക്ഷ്യമിടുന്നത്. ഈ വിഷയം സിപിഎം പ്രത്യേകമായി കാണുന്നുണ്ട്. ഇത്തരം ശ്രമങ്ങൾക്ക് ആര് മുൻകൈ എടുത്താലും സിപിഎം സഹകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇംഗ്ളണ്ടിലെ പള്ളിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പള്ളി വിറ്റ കാര്യം നേരിൽ കണ്ടതാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Most Read: എൻഡിഎ മുന്നണി യോഗം വിളിച്ചു പ്രധാനമന്ത്രി; അജിത് പവാറും സംഘവും പങ്കെടുക്കും