ലക്‌നൗ: ഉത്തർപ്രദേശിൽ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി സമാജ്‍വാദി പാർട്ടി. എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ സമയത്ത് വെബ് കാസ്‌റ്റിങ് നടത്തണമെന്നാണ് ആവശ്യം.
ഇതിന് ശേഷം വെബ് കാസ്‌റ്റിങ് സംവിധാനത്തിന്റെ ലിങ്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, പോളിങ് ഉദ്യോഗസ്‌ഥർ, രാഷ്‌ട്രീയ കക്ഷികൾ തുടങ്ങിയവർക്ക് വിതരണം ചെയ്യണമെന്നും സമാജ്‍വാദി പാർട്ടി ആവശ്യപ്പെട്ടു.
രാഷ്‌ട്രീയ കക്ഷികൾക്ക് വോട്ടെണ്ണൽ പ്രക്രിയ തൽസമയം വീക്ഷിക്കുന്നതിനാണിത്. ഇതിലൂടെ വോട്ടെണ്ണൽ പ്രക്രിയ സ്വതന്ത്രവും സുതാര്യവുമാകണമെന്നും ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന എതിരാളി കൂടിയായ സമാജ്‍വാദി പാർട്ടി കത്തിൽ ആവശ്യപ്പെട്ടു.
ജനവിധി തട്ടിയെടുക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. വാരാണസിയിൽ വോട്ടിങ് യന്ത്രങ്ങൾ ട്രക്കിൽ കയറ്റി കൊണ്ടു പോകുന്നത് സമാജ്‍വാദി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം ഉന്നയിച്ച് അഖിലേഷ് രംഗത്തെത്തിയത്.
Read Also: വിമർശനം ശക്‌തം; ആലപ്പുഴയില്‍ കൊലക്കേസ് പ്രതിയായ ഡിവൈഎഫ്‌ഐ ഭാരവാഹിയെ മാറ്റി