ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് നവംബര്‍ 9-ന് നടക്കും. ഇതിന് മുന്നോടിയായി നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു. ഒരു കേന്ദ്രമന്ത്രി അടക്കം 8 പേരാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്.
കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന്‍ നീരജ് ശേഖര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.
യുപി മുന്‍ ഡിജിപി ബ്രിജല്‍, ബിഎല്‍ വര്‍മ, മുന്‍ മന്ത്രി ഹരിദ്വാര്‍ ദുബെ, മുന്‍ എംഎല്‍എ സീമ ദ്വിവേദി, ഓറിയ നേതാവ് ഗീത ശാക്യ എന്നിവരാണ് നാമനിര്‍ദേശം സമര്‍പ്പിച്ച പ്രമുഖര്‍. സമാജ്‍വാദി പാര്‍ട്ടിയുടെ പ്രൊഫസര്‍ രാംഗോപാല്‍ യാദവ്, ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ രാംജി ഗൗതം എന്നിവര്‍ നേരത്തെ തന്നെ നാമനിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
ജാതി സമവാക്യങ്ങള്‍ക്ക് മുന്‍തുക്കം നല്‍കിയാണ് ഇക്കുറി ബിജെപി സ്‌ഥാനാര്‍ഥി പട്ടിക എന്നത് ശ്രദ്ധേയമാണ്. 2022-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ക്കണ്ടാണ് ഇതെന്ന് വിലയിരുത്തലുണ്ട്.
ഹത്രസ് സംഭവത്തിൽ ബിജെപി സർക്കാരിനെ ശക്‌തമായി ന്യായീകരിച്ച വ്യക്‌തികളിൽ ഒരാളാണ് സ്‌ഥാനാർഥി പട്ടികയിലുള്ള മുൻ ഡിജിപി ബ്രിജൽ.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ഡോ. ദിനേശ് ശര്‍മ്മ, ബിജെപി സംസ്‌ഥാന അദ്ധ്യക്ഷന്‍ സ്വതന്ദ്രദേവ് എന്നിവര്‍ നാമനിര്‍ദേശം സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.
Read Also: ടൈഗർ മേമൻ ഉൾപ്പടെ 18 തീവ്രവാദികൾ; പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ