ന്യൂയോർക്ക്: ചൈനയെ നേരിടാൻ വൻ പദ്ധതികളുമായി യുഎസ്. ‘യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഇന്നൊവേഷൻ ആൻഡ് കോമ്പിറ്റീഷൻ ആക്‌ട് 2021‘ എന്ന് പേരിട്ടിരിക്കുന്ന പുതിയ ബില്ലിലൂടെ 250 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്ക നടത്താൻ ഉദ്ദേശിക്കുന്നത്. ആഗോള തലത്തിൽ പ്രതിരോധ മേഖലയിലും, സാമ്പത്തിക മേഖലയിലും അമേരിക്കയ്‌ക്ക് വെല്ലുവിളി ഉയർത്തുന്ന രാജ്യമാണ് ചൈനയെന്ന് യുഎസ് സെനറ്റ് അഭിപ്രായപ്പെടുന്നു.
ഇത് കണക്കിലെടുത്താണ് ചൈനയെ നേരിടാൻ വലിയ പദ്ധതികൾ യുഎസ് ആസൂത്രണം ചെയ്യുന്നത്. റിപ്പബ്ളിക്കൻമാരും ഡെമോക്രാറ്റുകളും തമ്മിലുള്ള, അപൂർവമായി മാത്രം ഉണ്ടാകുന്ന ഐക്യം ബില്ലിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുവെന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. 100 അംഗ സെനറ്റിൽ 68 പേർ വോട്ടെടുപ്പിൽ ബില്ലിനെ പിന്തുണച്ചപ്പോൾ 32 പേർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്‌തത്.
ഇരുപാർട്ടികളും ഒരുമിച്ച് നിന്നുകൊണ്ടാണ് ബില്ലിനെ സ്വീകരിച്ചത്. അതുകൊണ്ടാണ് വിഷയം ഇത്രയധികം വാർത്താ പ്രാധാന്യം നേടിയതും. ചൈനയുടെ അപ്രമാദിത്വം തകർക്കുകയെന്ന യുഎസിന്റെ പൊതു ആവശ്യത്തിന് വേണ്ടിയാണു ഇരുകൂട്ടരും ഒരുമിച്ചതെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ കുറേ പതിറ്റാണ്ടുകൾക്ക് ഇടയിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ബില്ലാണ് സെനറ്റ് പാസാക്കിയതെന്ന് അനുകൂലികൾ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡ്രോണുകൾ, മറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ നൂതനമായ ആശയങ്ങൾ ആവിഷ്‌കരിക്കുക, ചൈനക്ക് സമാനമായി ആഗോള തലത്തിൽ വിവിധ ഇടങ്ങളിൽ പ്രത്യേക സാമ്പത്തിക മേഖലകൾ ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയിലൂടെ യുഎസ് ലക്ഷ്യമിടുന്നത്.
Read Also: രാജ്യത്ത് മൊഡേണ വാക്‌സിന് അനുമതി