രാജസ്‌ഥാൻ: ശ്രീരാമനും, മോദിക്കും ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 52കാരനായ ഗഫാര്‍ അഹമ്മദ് കച്ചാവയാണ് ആക്രമിക്കപ്പെട്ടത്.
യാത്രക്കാരെ കയറ്റുകയായിരുന്ന ഗഫാര്‍ അഹമ്മദിന്റെ ഓട്ടോ തടഞ്ഞുനിര്‍ത്തിയ രണ്ട് പേരാണ് മുദ്രാവാക്യം വിളിക്കാന്‍ ആവശ്യപ്പെട്ടത്. വഴിയരികില്‍ കാര്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്നു ഇവര്‍. മര്‍ദ്ദനത്തിന് ഒപ്പം, പാകിസ്‌ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും ഗഫാര്‍ അഹമ്മദ് പറയുന്നു. താന്‍ സിക്കറിലെ കല്യാണ്‍ സര്‍ക്കിള്‍ പ്രദേശത്ത് നിന്ന് ജിഗ്രി ഛോതി ഗ്രാമത്തിലേക്ക് യാത്രക്കാരെ കയറ്റുകയായിരുന്ന സമയത്താണ് അക്രമം നടന്നതെന്ന് ഗഫാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തന്റെ റിസ്‌റ്റ് വാച്ചും പണവും അക്രമികള്‍ പിടിച്ചു പറിച്ചതായും ഗഫാര്‍ പറയുന്നു. അക്രമത്തില്‍ പല്ല് തകരുകയും കണ്ണിനും മുഖത്തിനും പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. യുവാക്കളുടെ കയ്യില്‍ കരുതിയിരുന്ന വടി കൊണ്ടും മര്‍ദ്ദിച്ചു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് പോലീസ് നല്‍കിയ വിശദീകരണം അനുസരിച്ച്, അക്രമികള്‍ മദ്യപിച്ചിരുന്നതായും പണം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തി എന്നുമാണ് പറയുന്നത്. ഓഗസ്‌റ്റ് 7 വെള്ളിയാഴ്ച്ച രാവിലെ 4 മണിക്കാണ് സംഭവം നടന്നത്. ശംഭു ദയാല്‍ (35), രാജേന്ദ്ര ജാട്ട് (30) എന്നീ രണ്ട് അക്രമികളേയും പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: മലബാര്‍ ന്യൂസ് പുനരാരംഭിക്കുകയാണ്