തിരുവനന്തപുരം: തിരുവനന്തപുരത്ത് വാക്‌സിനേഷൻ കേന്ദ്രത്തിൽ വൻ തിരക്ക്. മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് തിക്കും തിരക്കും ഉണ്ടായത്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നതോടെ മൂന്ന് വയോധികർ കുഴഞ്ഞുവീണു.
നിരവധി പേരാണ് വാക്‌സിൻ സ്വീകരിക്കാൻ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം വാക്‌സിൻ എടുക്കാൻ കഴിയാതെ മടങ്ങിയവരും ഇന്ന് എത്തിയതാണ് തിരക്കിന് കാരണമായത്. തിരക്ക് കൂടിയതോടെ സാമൂഹിക അകലം ഉൾപ്പടെയുള്ള കൃത്യമായ പ്രോട്ടോക്കോൾ പാലിക്കാതെയാണ് വാക്‌സിനേഷൻ നടന്നത്.
രാവിലെ ഏഴു മണി മുതല്‍ വാക്‌സിൻ സ്വീകരിക്കാനായി ഇവിടേക്ക് ആളുകള്‍ എത്തിയിരുന്നു. വാക്‌സിനേഷന്‍ കേന്ദ്രത്തിന് അകത്തേക്ക് കയറാന്‍ തിക്കും തിരക്കും ഉണ്ടാക്കുകയും ചെയ്‌തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ വിവിധ ടൈം സ്ളോട്ടുകള്‍ ലഭിച്ചവര്‍ ഒരുമിച്ച് എത്തിയതാണ് തിരക്കിന് കാരണമായത്. പോലീസ് എത്തി തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
ഇന്ന് രണ്ടായിരം പേര്‍ക്ക് ക്യാമ്പിൽ വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം പേരും എത്തുകയായിരുന്നു. 10 മണിക്കാണ് കേന്ദ്രത്തില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. എന്നാല്‍ അതിനും മുന്‍പേ നിരവധിപേര്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു. തിരക്ക് കുറക്കുന്നതിന് ടോക്കണ്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
Also Read: വാക്‌സിനേഷൻ പ്രതിസന്ധി; സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് തിരുവഞ്ചൂർ