ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ സ്വകാര്യ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ മന്ദഗതിയിൽ ആവുന്നത് ഗുരുതരമായ ആശങ്ക ഉണ്ടാക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്വകാര്യ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ വാക്‌സിൻ സംഭരണ നിലയും, പുരോഗതിയും ദിവസേന വിലയിരുത്താൻ കേരളം ഉൾപ്പെടെയുള്ള 15 സംസ്‌ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു.
വാക്‌സിൻ ലഭിക്കാൻ തടസങ്ങളുണ്ടെങ്കിൽ സ്വകാര്യ കേന്ദ്രങ്ങളും വാക്‌സിൻ നിർമാതാക്കളും തമ്മിൽ വേഗത്തിലും ഫലപ്രദമായുമുള്ള ഏകോപനം സംസ്‌ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയിൽ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി നടത്തിയ ഉന്നതല യോഗത്തിന് പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം.
കേരളത്തിന് പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഒഡീഷ, തെലങ്കാന, അരുണാചൽ പ്രദേശ്, കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്‌ചിമ ബംഗാൾ, ഡെൽഹി, പഞ്ചാബ്, ഹരിയാണ എന്നീ സംസ്‌ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ഉന്നതല യോഗത്തിൽ പങ്കെടുത്തിരുന്നു. വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്, സെറം ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയുടെ നോഡൽ ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.
Read Also: ‘ഐടി ആക്‌ട് 66 എ’ പ്രകാരം കേസെടുക്കരുത്; സംസ്‌ഥാനങ്ങളോട് കേന്ദ്രം