ന്യൂഡെൽഹി: പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷന് തിങ്കളാഴ്‌ച തുടക്കമാവും. 2007ലോ അതിന് മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുക. ഞായറാഴ്‌ച വൈകുന്നേരം വരെ ആറ് ലക്ഷത്തിലേറെ കുട്ടികൾ കുത്തിവെപ്പിനായി കോവിൻ ആപ്പിൽ രജിസ്‌റ്റർ ചെയ്‌തു. ആദ്യഡോസ് എടുത്ത് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസും എടുക്കണം.
വാക്‌സിനേഷൻ നടപടികൾ ഏകോപിപ്പിക്കാൻ ആരോഗ്യമന്ത്രി ഡോ. മൻസുഖ് മണ്ഡവ്യ ഞായറാഴ്‌ച സംസ്‌ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തി. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് നൽകേണ്ടതെന്നും വാക്‌സിൻ മാറിപ്പോകില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. കുട്ടികൾക്കായി പ്രത്യേകം വാക്‌സിൻ കേന്ദ്രങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്‌തു. കോവിഡിന് നേരെ നടത്തിയ ശക്‌തമായ പോരാട്ടം ഒമൈക്രോണിന് എതിരെയും വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യസംവിധാനം മെച്ചപ്പെടുത്താൻ കേന്ദ്ര ഫണ്ടുകൾ സംസ്‌ഥാനങ്ങൾ കൃത്യമായി വിനിയോഗിക്കണം. ആവശ്യത്തിന് വാക്‌സിനുണ്ടെന്ന് കോവിൻ ഉപയോഗിക്കുന്ന ഗുണഭോക്‌താക്കളുടെ ജില്ലതിരിച്ചുള്ള കണക്കെടുപ്പിലൂടെ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.
Read Also: ഭരിക്കുന്ന സർക്കാരുമായി സഹകരിക്കും; നിലപാട് വ്യക്‌തമാക്കി സമസ്‌ത