ന്യൂഡെൽഹി: പഠനം, ജോലി, മൽസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്‌തമാക്കി.
ഓഗസ്‌റ്റ് 31 വരെ മാത്രമായിരിക്കും ഈ ഇളവെന്നും കേന്ദ്രം അറിയിച്ചു. രണ്ടു ഡോസ് സ്വീകരിച്ച ആഭ്യന്തര വിമാനയാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഒഴിവാക്കാനുള്ള സാധ്യതയും കേന്ദ്രം ആരായുന്നുണ്ട്.
നിലവിൽ വിവിധ വാക്‌സിനുകൾക്ക് വിവിധ ഇടവേളകളാണ് പറയുന്നത്. ഇടവേള ഉയർത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ കാരണമാകുന്നുണ്ട് എന്ന കണ്ടെത്തലിനെ തുടർന്ന് വിദഗ്‌ധ സമിതി സമർപ്പിച്ച ശുപാര്‍ശ, കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിരുന്നു.
സീറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകള്‍ക്കിടയിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്‌ചയാണിപ്പോൾ. അഥവാ 84 മുതൽ 112 ദിവസംവരെ ഇടവേളയാകാം എന്നതാണ് പൊതു നിബന്ധന. കോവിഷീല്‍ഡിൽ നിന്ന് വ്യത്യസ്‌തമായ ശാസ്‌ത്രരീതി പിന്തുടർന്നിട്ടുള്ള, ഭാരത് ബയോടെക് പുറത്തിറക്കിയ കൊവാക്‌സിൻ എന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ഇടവേള 4മുതൽ 6 ആഴ്‌ച തന്നെയാണെന്ന് കഴിഞ്ഞ ദിവസവും അധികൃതർ വ്യക്‌തമാക്കിയിരുന്നു.
എന്നാൽ, അസുഖം സ്‌ഥിരീകരിച്ചശേഷം സുഖം പ്രാപിച്ചാൽ ആറു മാസങ്ങള്‍ വരെ കോവിഡ് 19 വാക്‌സിനേഷന്‍ മാറ്റിവെക്കണമെന്ന നിബന്ധന നിലനിൽക്കുന്നുണ്ട്. ഇത് പ്രവാസികൾക്കും പഠനം, മൽസരങ്ങൾ എന്നിവയുടെ ആവശ്യത്തിന് പോകുന്നവർക്കും തടസമായി ഇപ്പോഴും തുടരുകയാണ്.
കോവിഡ് അസുഖം വന്നുപോയ ആയിരകണക്കിന് വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളും പ്രവാസികളും ഈ നിബന്ധന മൂലം വാക്‌സിൻ എടുക്കാൻ കഴിയാതെ ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇതിനൊരു പരിഹാരമുണ്ടാക്കാൻ പലകോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്.
നിരന്തരം മാറികൊണ്ടിരിക്കുന്ന നിയമങ്ങളും നിബന്ധനകളും പൊതുസമൂഹത്തിൽ അവ്യക്‌തതയും ആശങ്കയും ആശയകുഴപ്പവും കൂട്ടുകയാണെന്ന ആരോപണം നിലനിൽക്കെയാണ് പുതിയമാറ്റങ്ങൾ കേന്ദ്രം കൊണ്ടുവന്നിരിക്കുന്നത്.
Most Read: വുഹാൻ ലാബിലെ ഗവേഷകരുടെ മെഡിക്കൽ റിപ്പോർട് ചൈന പുറത്തുവിടണം; ആന്റണി ഫൗചി