ന്യൂയോർക്ക്: ചൈനയിലെ വുഹാൻ വൈറോളജി ലാബിലെ 3 ഗവേഷകരുടെ ഉൾപ്പടെ 9 പേരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടണം എന്ന് ചൈനയോട് ആവശ്യപ്പെട്ട് യുഎസിലെ ആരോഗ്യ വിദഗ്‌ധൻ ഡോ. ആന്റണി ഫൗചി.
ചൈനയിൽ ഔദ്യോഗികമായി ആദ്യ കോവിഡ് കേസ് റിപ്പോർട് ചെയ്യുന്നതിന് ഒരുമാസം മുൻപ് വുഹാനിലെ വൈറോളജി ലാബിലെ 3 ഗവേഷകർ കോവിഡിന് സമാനമായ ലക്ഷണങ്ങളുമായി ആശുപത്രിയിലായെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഫൗചി ചൈനയോട് മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ടത്. യുഎസ് ഇന്റലിജൻസ് ഏജൻസിയെ ഉദ്ധരിച്ചു കൊണ്ട് വാൾസ്ട്രീറ്റ് ജേർണലാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. 2019 ഡിസംബറിൽ ആദ്യ കോവിഡ് കേസ് റിപ്പോർട് ചെയ്യുന്നതിന് ഒരുമാസം മുൻപ് വുഹാൻ ലാബിലെ മൂന്ന് ഗവേഷകർ ചികിൽസ തേടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതിന് പുറമെ ആറ് ഖനി തൊഴിലാളികളുടെ മെഡിക്കൽ റിപ്പോർട്ടുകളും പുറത്തുവിടണമെന്ന് ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഫൗചി ആവശ്യപ്പെട്ടു. 2012ൽ ചൈനയിലെ യുന്നാൻ പ്രവിശ്യയിൽ വവ്വാലുകൾ അധിവസിച്ചിരുന്ന ഗുഹയിൽ കയറിയ ശേഷം ന്യൂമോണിയ ഉൾപ്പടെയുള്ള രോഗ ലക്ഷണങ്ങളോടെ 6 ഖനി തൊഴിലാളികൾ ചികിൽസ തേടിയിരുന്നു. ഇവരുടെ മെഡിക്കൽ റിപ്പോർട്ടുകളാണ് ഫൗചി ആവശ്യപ്പെട്ടത്.
യുന്നാൻ പ്രവിശ്യയിലെ ഗുഹയിൽ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അവിടെ നിന്നും ശേഖരിച്ച സാമ്പിളുകൾ അതീവ രഹസ്യമായി വുഹാനിലെ വൈറോളജി ലാബിൽ എത്തിക്കുകയും, പഠന വിധേയമാക്കിയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഈ സാമ്പിളുകൾ വുഹാൻ ലാബിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നുമാവാം ഗവേഷകർക്ക് രോഗം പിടിപ്പെട്ടതെന്ന് സംശയിക്കണമെന്ന് ഫൗചി പറയുന്നു.
‘2019 നവംബറിൽ രോഗം ബാധിച്ചതായി റിപ്പോർട് ചെയ്യപ്പെടുന്ന മൂന്ന് ഗവേഷകരുടെ മെഡിക്കൽ രേഖകളും കാണാൻ ഞാൻ ആഗ്രഹിക്കുന്നു, അവർ യഥാർഥത്തിൽ അസുഖബാധിതർ ആയിരുന്നോ ? അഥവാ ആണെങ്കിൽ അവർക്ക് എന്ത് അസുഖമാണ് പിടിപെട്ടത് ?’ ഫൗചി ചോദിച്ചു.
വുഹാനിലെ വൈറോളജി ലാബിൽ നിന്ന് ഉണ്ടായ പിഴവിനെ തുടർന്നാണ് കോവിഡ് രോഗമുണ്ടായതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. അതിനെ ശരിവയ്‌ക്കുന്ന തരത്തിൽ പിന്നീട് അമേരിക്കൻ ഇന്റലിജൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ അട്ടിമറി സാധ്യതകളെ കുറിച്ചുള്ള സംശയങ്ങൾ പങ്കുവച്ചിരുന്നു.
എന്നാൽ ലോകാരോഗ്യ സംഘടനയും, ചൈനയും സംയുക്‌തമായി നാലാഴ്‌ചയോളം വുഹാനിൽ നിന്ന് കൊണ്ട് നടത്തിയ പഠനങ്ങളിൽ ഇത്തരം അട്ടിമറി സാധ്യതകളെ പൂർണമായും തള്ളിയിരുന്നു. സ്വാഭാവികമായി ഉണ്ടായ വൈറസ് ബാധ മാത്രമാണ് എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
Read Also: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്; കേന്ദ്ര ആരോഗ്യമന്ത്രാലയം