ന്യൂയോർക്ക്: കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി അമേരിക്കയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്നതായി യുഎസ് ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്‍വൈസർ ഡോ. ആന്റണി ഫൗചി മുന്നറിയിപ്പ് നൽകി. ഈ തിങ്കളാഴ്‌ച മുതൽ ആരംഭിക്കുന്ന താങ്ക്സ് ഗിവിങ്ങിനോട് അനുബന്ധിച്ചുള്ള അവധികൾ രാജ്യത്തെ കോവിഡ് കേസുകൾ അപകടകരമായ രീതിയിൽ വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഫൗചി പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച അമേരിക്കയിലെ പ്രതിദിന കോവിഡ് കേസുകൾ 100,000 ആയി വർധിച്ചിട്ടുണ്ട്. ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഔട്ട്ഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് രോഗം വ്യാപിക്കുന്നതിന് ഇടയാകും.
അമേരിക്കയിൽ വാക്‌സിനേഷന് അർഹതയുള്ള 60 മില്യൺ ആളുകളെ ഇതുവരെ വാക്‌സിനേറ്റ് ചെയ്‌തിട്ടില്ലെന്നതും ഗൗരവമായി കാണണമെന്ന് ഫൗചി ചൂണ്ടിക്കാട്ടി. വൈറസ് നമുക്ക് ചുറ്റും ഇപ്പോഴും കറങ്ങി നടപ്പുണ്ട്. ഈ യാഥാർഥ്യത്തിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയുകയില്ല. ഇതിനു ഏക പരിഹാരമാർഗം വാക്‌സിനേഷൻ മാത്രമാണ്; ഫൗചി പറഞ്ഞു.
നിലവിലെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ അമേരിക്കയിൽ 29 ശതമാനം കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. 2020ൽ കോവിഡ് കാരണം മരിച്ചവരുടെ ആകെ സംഖ്യയേക്കാൾ കൂടുതൽ 2021ൽ ഇതുവരെ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ദിനംപ്രതി 1000ൽ അധികം മരണങ്ങളാണ് യുഎസിൽ കോവിഡ് ബാധമൂലം റിപ്പോർട് ചെയ്യുന്നത്.
ചില സംസ്‌ഥാനങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം താറുമാറായ നിലയിലാണ്. അത്രയേറെ രോഗികളെയാണ് ദിവസേന ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ എത്തിക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡാറ്റ പ്രകാരം 15 സംസ്‌ഥാനങ്ങളിലും അത്യാസന്ന നിലയിൽ ഐസിയുവിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ വളരെ കൂടുതലാണ്.
Read Also: സംസ്‌ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ