പാരീസ്: പൊതു ചടങ്ങുകളിൽ പങ്കെടുക്കാനും, പൊതു ഇടങ്ങളിലൂടെ സഞ്ചരിക്കാനും വാക്‌സിനേഷൻ ഹെൽത്ത് പാസ് നിർബന്ധമാക്കുന്ന തീരുമാനം പുറത്തു വന്നതിന് പിന്നാലെ ഫ്രാൻസിലുടനീളം പ്രതിഷേധ പ്രകടനങ്ങൾ. ഏകദേശം 38,000ത്തോളം പേർ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്‌ച മുതൽ, 16 വയസും അതിനുമുകളിലും പ്രായമുള്ളവർ റസ്‌റ്റോറന്റുകളിലോ ബാറുകകളിലോ പ്രവേശിക്കുന്നതിനും, വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ആഭ്യന്തര പൊതുഗതാഗതം ഉപയോഗിക്കുന്നതിനും വാക്‌സിൻ പാസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാക്‌സിൻ വിരുദ്ധരുടെ പ്രതിഷേധം നടന്നത്.
ഇതോടെ രാജ്യത്ത് നെഗറ്റീവ് പിസിആർ ടെസ്‌റ്റ് റിസൾട്ട് കൊണ്ട് മാത്രം യാത്ര ചെയ്യാനോ, പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനോ കഴിയില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വാക്‌സിനേഷൻ പുരോഗതി ലക്ഷ്യമിട്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.
യൂറോപ്യൻ യൂണിയൻ വിരുദ്ധ ചേരിയിൽ നിലകൊള്ളുന്ന പ്രസിഡണ്ട് സ്‌ഥാനാർഥി ഫ്ളോറിയൻ ഫിലിപ്പോട്ടിന്റെ അനുയായികൾ പാരീസിൽ നയിച്ച റാലികളിൽ 5200 പേർ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില പ്രകടനക്കാർ അവരുടെ കുട്ടികളെ പ്രതിഷേധ പ്രകടനത്തിൽ കൊണ്ട് വരികയും, മുഖാവരണം ധരിക്കാതിരിക്കുകയും ചെയ്‌തതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
Read Also: സാങ്കേതിക സർവകലാശാല ആസ്‌ഥാനം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം നീട്ടി