കൊല്ലൂർ: കൊച്ചി കാക്കനാട് വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ കർണാടകയിലെ കൊല്ലൂരിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിവിധ സ്‌ഥലങ്ങളിലെ തെളിവെടുപ്പിന് ശേഷം ഞായറാഴ്‌ച വൈകിയാണ് അന്വേഷണ സംഘം ഇയാളെയും കൊണ്ട് കൊല്ലൂരിൽ എത്തിയത്. ഇവിടത്തെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങി.
കൊല്ലൂരിൽ സനു മോഹൻ ഒളിവിൽ കഴിഞ്ഞ ബീന റസിഡൻസി, താമസിച്ച മുറി, കൊല്ലൂർ ബസ് സ്‌റ്റാൻഡ്, യാത്രാമധ്യേ ഇയാൾ ബസ് മാറിക്കയറിയ വനമേഖല തുടങ്ങിയ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തി. ഒളിവിൽ താമസിച്ച റസിഡൻസിയിലെ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു. മുറിയിൽ നിന്ന് ഇയാളുടെ ജാക്കറ്റും കണ്ടെടുത്തിട്ടുണ്ട്.
ഇവിടെ നിന്നും വാടക കൊടുക്കാതെ മുങ്ങിയ സനു മോഹൻ പിന്നീട് ഇവിടേക്ക് തിരിച്ച് എത്തിയിരുന്നില്ല. ഇയാൾ തിരിച്ചറിയൽ രേഖയായി നൽകിയ ആധാർ കാർഡിലെ വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് പോലീസ് തിരയുന്ന ആളാണ് സനു മോഹനെന്ന് വ്യക്‌തമായത്.
ഇവിടെ നിന്നും മുങ്ങുമ്പോൾ ഒരു ചെറിയ ബാഗ് മാത്രമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. താമസിച്ച മുറിയിൽ നിന്നും ഒരു ജാക്കറ്റ് മാത്രമേ കണ്ടെടുത്തിട്ടുള്ളു. ബാഗും മറ്റു സാധനകളുമെല്ലാം ഇയാൾ ഹോട്ടൽ മുറിയിൽ നിന്നും മുങ്ങുന്നതിന് മുൻപ് തന്നെ കടത്തിയിരുന്നു. ഇതോടെ സനു മോഹൻ കൊല്ലൂരിൽ നിന്ന് മുങ്ങിയതും മുൻകൂട്ടി പ്ളാൻ ചെയ്‌തത് പ്രകാരമാണെന്ന നിഗമനത്തിലാണ് പോലീസ്. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ കേസിൽ കൂടുതൽ വ്യക്‌തത വരൂ.
Read also: സ്‌ത്രീധന പീഡനം, വധഭീഷണി; നടൻ ആദിത്യനെതിരെ കേസെടുത്തു