കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഇന്ന് കൊച്ചിയിൽ എത്തിക്കും. മകളെ കൊന്ന് സനുമോഹൻ ഒളിവിൽ പോയ കോയമ്പത്തൂർ, സേലം, ബെംഗളൂരു, ഗോവ, മൂകാംബിക എന്നിവിടങ്ങളിൽ കഴിഞ്ഞ ആറു ദിവസമായി നടത്തിയ തെളിവെടുപ്പുകൾക്ക് ശേഷമാണ് ഇയാളെ തിരിച്ച് കൊച്ചിയിൽ എത്തിക്കുന്നത്.
കട ബാധ്യതകൾ മൂലം മകളെ കൊന്ന് ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന സനുവിന്റെ മൊഴി ശരിയാണെന്ന് സ്‌ഥാപിക്കാനുള്ള തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. പ്രതി കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ജീവനക്കാർ സനു മോഹനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അന്വേഷണ സംഘം കൊച്ചിയിൽ തിരിച്ചെത്തിയതിന് ശേഷം സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ യോഗം ചേരും. സനുവിന്റെ ആലപ്പുഴയിലെ ബന്ധുക്കളോടും സുഹൃത്തുക്കളോടും അടുത്ത ദിവസങ്ങളിൽ കൊച്ചിയിലെത്താൻ അറിയിച്ചിട്ടുണ്ട്. ഇവർക്കൊപ്പം നിർത്തി സനുവിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഈ മാസം 29നാണ് സനുമോഹന്റെ കസ്‌റ്റഡി കാലാവധി അവസാനിക്കുന്നത്.
അതേസമയം, വൈഗയെ മുട്ടാർ പുഴയിൽ തള്ളാനും ഒളിവിൽ പോവാനും ഉപയോഗിച്ച കാറിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലം ഉടൻ ലഭിക്കും. സനുവിന്റെ മുംബൈയിലെ സാമ്പത്തിക തട്ടിപ്പ് കേസുകളിലും അന്വേഷണം നടക്കുന്നുണ്ട്.
Also Read: കോവിഡ് വ്യാപനം; മോദി സർക്കാരിനെ വിമർശിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ