തിരുവനന്തപുരം : വാളയാറില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ നീതി നേടി കൊടുക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെണ്‍കുട്ടികളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും പുനരന്വേഷണം നടത്തുന്നതില്‍ സര്‍ക്കാര്‍ എന്തുകൊണ്ടാണ് വീഴ്‌ച വരുത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു. വാളയാറില്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിക്കുകയാണെന്നും വാളയാര്‍ കുടുംബത്തിന്റെ കണ്ണീര്‍ കേരളത്തിന്റെ കണ്ണീരാണെന്നും ചെന്നിത്തല പറഞ്ഞു. വാളയാര്‍ കേസില്‍ നീതി നടപ്പാക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടികളുടെ അമ്മ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഉല്‍ഘാടനം ചെയ്യുമ്പോഴാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്.
കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടിയെക്കണമെന്നും അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നുമാണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ ആവശ്യം. സര്‍ക്കാരിലുള്ള വിശ്വാസം ഇപ്പോഴും നഷ്‌ടപ്പെട്ടിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ വ്യക്‌തമാക്കി. വാളയാര്‍ എസ്‌ഐ ആയ പിസി ചാക്കോ ആണ് കേസിന് ആദ്യം നേതൃത്വം നല്‍കിയത്. പിന്നീട് അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‍പി സോജനാണ് കേസിന് നേതൃത്വം നല്‍കിയത്. ഇരുവരും കേസ് അട്ടിമറിച്ചുവെന്നും ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്നത്.
മൂന്ന് വര്‍ഷം മുന്‍പാണ് വാളയാറില്‍ സഹോദരിമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പതും പതിമൂന്നും വയസുള്ള പെണ്‍കുട്ടികളായിരുന്നു മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് ഏഴ് പേരെ അറസ്‌റ്റ് ചെയ്‌തെങ്കിലും അവരില്‍ കുറ്റം തെളിയിക്കാന്‍ പോലീസിനും പ്രോസിക്യൂഷനും സാധിക്കാതെ വന്നതോടെ ഏഴ് പ്രതികളില്‍ നാല് പേരെ കോടതി കുറ്റവിമുക്‌തരാക്കി. തെളിവുകളുടെ അഭാവത്തില്‍ ഒരാളെ വെറുതെ വിടുകയും ചെയ്‌തു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹരജി ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. 2017 ജനുവരി 13 നും മാര്‍ച്ച് 4 നുമാണ് വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
Read also : വാളയാര്‍ കേസ്; നീതിക്കായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ