ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 10 ദിവസത്തിനുള്ളിൽ നിലവിലെ അന്വേഷണ പുരോഗതിയുടെ റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് ബാലവകാശ കമ്മീഷൻ നിർദ്ദേശം നൽകി.
അതേസമയം, കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച എംഎൽഎ രമേശ് ചെന്നിത്തല ആവശ്യപെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. സംസ്‌ഥാനത്ത് പല കേസുകളിലും അന്വേഷണത്തിൽ തുടക്കത്തിലുണ്ടാകുന്ന ജാഗ്രത പിന്നീട് കാണാറില്ലെന്നും അദ്ദേഹം വിമർശിച്ചു.
വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങളായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പ്രതി അർജുൻ (21) പോലീസിനോട് സമ്മതിച്ചിരുന്നു.
കുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന അർജുന്, അവരുടെ വീട്ടിൽ ഏത് സമയവും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് മുതലെടുത്താണ് അർജുൻ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്കു പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാളിൽ കെട്ടി തൂക്കുകയുമായിരുന്നു. കുട്ടിയുടെ സഹോദരന്‍ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
Most Read: കോവിഡ് നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ച പാടില്ല; ഐഎംഎ