വാരിയംകുന്നനും ആലി മുസ്‌ലിയാർക്കും അവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; കെടി ജലീൽ

By Desk Reporter, Malabar News
KT-Jaleel about ICHR list
Ajwa Travels

തിരുവനന്തപുരം: മാപ്പെഴുതിക്കൊടുത്ത് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് തടിതപ്പിയവരുടെ പിൻമുറക്കാർ നൽകുന്ന രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസ്‌ലിയാർക്കും ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരരായ പോരാളികൾക്കും വേണ്ട; കെടി ജലീൽ. സ്വാതന്ത്ര്യ സമര നേതാക്കളുടെ പുതുക്കിയ പട്ടികയില്‍ നിന്നും മലബാര്‍ കലാപ നേതാക്കളുടെ പേരുകൾ ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ കുറിച്ച ഫേസ്ബുക്ക് പോസ്‌റ്റിലാണ് കെടി ജലീലിന്റെ പ്രതികരണം.

ആ രക്‌തസാക്ഷികൾക്കു മരണമില്ലെന്നും അവർ മതേതര മനസുകളിൽ എക്കാലവും ജീവിക്കുമെന്നും പറഞ്ഞ ജലീൽ 1921ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് വായിക്കാന്‍ ഏഴു പുസ്‌തകങ്ങളുടെ പേരും പോസ്‌റ്റിൽ നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണ രൂപം;

ആ രക്‌തസാക്ഷികൾക്കു മരണമില്ല. അവർ മതേതര മനസുകളിൽ എക്കാലവും ജീവിക്കും

മാപ്പെഴുതിക്കൊടുത്ത് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ നിന്ന് തടിതപ്പിയവരുടെ പിൻമുറക്കാർ നൽകുന്ന രാജ്യസ്‌നേഹ സർട്ടിഫിക്കറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലി മുസ്‌ലിയാർക്കും 1921ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ധീരരായ പോരാളികൾക്കും വേണ്ടേവേണ്ട.

ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടും എംപി നാരായണമേനോനും വൈദ്യരത്‌നം പിഎസ് വാര്യരും കെ മാധവൻ നായരും കമ്പളത്ത് ഗോവിന്ദൻ നായരും എകെ ഗോപാലനും ഇഎംഎസും ഹൃദയത്തോട് ചേർത്തുപിടിച്ച മാപ്പിള പോരാളികളെ ആർഎസ്എസ് അവരുടെ ചരിത്ര താളുകളിൽ നിന്ന് വെട്ടി മാറ്റിയിട്ടുണ്ടെങ്കിൽ അതിലൂടെ ചെറുതാകുന്നത് ICHR എന്ന ചരിത്ര ബോധമില്ലാത്ത സംഘ പരിവാർ ശാഖയാണ്.

ഈ ലോകം നിലനിൽക്കുവോളം ധീരൻമാരായ 1921ലെ സമരസഖാക്കൾ ജനമനസുകളിൽ ജീവിക്കുക തന്നെ ചെയ്യും. സ്വാതന്ത്ര്യത്തിന് ശേഷം ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഇടതുപക്ഷ ചരിത്രകാരൻമാരുടെ നിരന്തര ഇടപെടലിനെ തുടർന്ന് 1921ലെ മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ് സർക്കാർ അംഗീകരിച്ചത്. ഇനിയൊരു രണ്ടു പതിറ്റാണ്ടുകൂടി മറ്റൊരു കീറമുറം കൊണ്ട് അതേ സമരനായകർ മറച്ചു വെക്കപ്പെട്ടേക്കാം. മതഭ്രാന്തിന്റെ കാർമേഘം നീങ്ങി ആകാശത്തിന് നീലനിറം കൈവരുമ്പോൾ സൂര്യതേജസോടെ അവർ സ്വാതന്ത്ര്യസമര സേനാനികളുടെ ചക്രവാളത്തിൽ ഉദിച്ചുയരുക തന്നെചെയ്യും. നമുക്ക് കാത്തിരിക്കാം.

Most Read:  മലബാർ കലാപ നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവർ; മുസ്‌ലിം ലീഗ്

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം കൊടുമ്പിരികൊണ്ട കോട്ടക്കൽ ദേശത്ത് സ്‌ഥിതി ചെയ്‌തിരുന്ന കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഒരു ഓട് പോലും കലാപത്തിൽ പൊട്ടിയതായി ചരിത്രത്തിലെവിടെയും കാണാൻ കഴിയില്ല. തുവ്വൂരിലെ കിണറ്റിൽ കണ്ട 32 മൃതദേഹങ്ങളുടെ കൂട്ടത്തിൽ നാല് മുസ്‌ലിംകളും ഉണ്ടായിരുന്നു. ദേശീയ പ്രസ്‌ഥാനത്തെ ഒറ്റുകൊടുത്തവരെ വകവരുത്തിയപ്പോൾ മതത്തിന്റെ പേരിൽ ആരെയും സമരക്കാർ സംരക്ഷിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബ്രിട്ടീഷ് അനുകൂലികളായ ഹിന്ദുക്കളെയും മുസ്‌ലിംകളെയും കലാപകാരികൾ വിവേചന രഹിതമായാണ് നേരിട്ടത്. മുസ്‌ലിമായ ചേക്കുട്ടിപ്പോലീസിനോട് സമരക്കാർ ചെയ്‌ത ക്രൂരത മറ്റൊരു സമുദായക്കാരനോടും അവർ കാണിച്ചിട്ടില്ല. സാമ്രാജ്യത്വ ശക്‌തികൾക്ക് ചാരപ്പണി എടുത്ത ചിലർ ക്ഷേത്രങ്ങളിൽ കയറി ഒളിച്ചപ്പോൾ അവരെ നേരിടാൻ രണ്ടോ മൂന്നോ ക്ഷേത്രങ്ങൾ സമരക്കാർ അക്രമിച്ചത് പർവതീകരിച്ച് കാണിക്കുന്നവർ, അതേ കലാപകാരികൾ ബ്രിട്ടീഷ് അനുകൂലിയായ കൊണ്ടോട്ടി തങ്ങൾ ഒളിച്ചുപാർത്ത പ്രസിദ്ധമായ കൊണ്ടോട്ടി പള്ളിക്കു നേരെയും വെടി ഉതിർത്തിട്ടുണ്ട് എന്ന കാര്യം ബോധപൂർവ്വം വിട്ടുകളയുകയാണ്.

1921ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് താഴെ പറയുന്ന പുസ്‌തകങ്ങൾ വായിക്കാവുന്നതാണ്.
(1) ”Against Lord and State” by Dr KN Panicker
(2) ”ഖിലാഫത്ത് സ്‌മരണകൾ” by ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്
(3) “വൈദ്യരത്‌നം പിഎസ് വാര്യർ” by സിഎ വാരിയർ (4) “സ്‌മൃതിപർവ്വം (ആത്‌മകഥ)” by പികെ വാരിയർ
(5) “മലബാർ കലാപം” by കെ മാധവൻ നായർ
(6) “മലബാർ സമരം; എംപി നാരായണമേനോനും സഹപ്രവർത്തകരും” by ഡോ: എംപിഎസ് മേനോൻ
(7) “ആഹ്വാനവും താക്കീതും” by ഇഎംഎസ്

Most Read:  ഗുരുനിന്ദ; സിപിഐ മുഖപത്രത്തെ വിമർശിച്ച് പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE