കൊച്ചി: വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കാനും വിശദീകരണം കേൾക്കാതെ കടുത്ത നടപടി പാടില്ലെന്നും നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂ എന്നും ഹൈക്കോടതി. പ്രത്യേക സിറ്റിങ്ങിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി പരിഗണിച്ചത്.
എന്നാൽ, നിയമം അനുശാസിക്കുന്ന രീതിയിൽ ചാൻസലർക്ക് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ നോട്ടിസിനെതിരെ വിസിമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി വിധി.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ, യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സുപ്രീംകോടതി പുറത്താക്കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ മറ്റു ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടത്.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്‌ദുൾ കലാം ടെക്‌നോളജിക്കല്‍ സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവയുടെ വിസിമാരോട് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
കാരണം കാണിക്കൽ നോട്ടീസ് ഗവർണർ വിസിമാർക്ക് നൽകിയിട്ടുണ്ട്. ഇത് നൽകിയതോടെ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായാതായി കണക്കാക്കാം. -കോടതി പറഞ്ഞു. ഇതനുസരിച്ച് ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ, അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്ന സമയംവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്‌ഥാനങ്ങളിൽ തുടരാമെന്നും കേരള ഹൈക്കോടതി വ്യക്‌തമാക്കി.
അതേസമയം, രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും കോടതി പറഞ്ഞു. വിശദീകരണം നൽകാനും വിസി മാരുടെ ഭാഗം ബോധിപ്പിക്കാനും 10 ദിവസത്തെ സവാകാശം നോട്ടീസിൽ നൽകിയിട്ടുണ്ട്. അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ എന്ന് ഗവർണർ അറിയിച്ചതായും കോടതി പറഞ്ഞു. സർവകലാശാല നിയമന അധികാരി ചാന്‍സലറാണ്, അതുകൊണ്ട്, ചാന്‍സലര്‍ക്ക് താൻ നടത്തിയ നിയമനത്തിൽ പിശകുണ്ടെന്ന് തിരിച്ചറിഞ്ഞാൽ നിയമം അനുസരിച്ചുള്ള നടപടി എടുക്കാമെന്നും കോടതി വിശദീകരിച്ചു.
Most Read: ബ്രിട്ടിഷ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിൽ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ