എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. കേസ് പരിഗണിക്കുന്നത് നാളെ ഉച്ചക്ക് 1.45ലേക്ക് മാറ്റിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വാദങ്ങളായിരിക്കും നാളെ നടക്കുക.
വാദങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഇരുഭാഗത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് നീട്ടി കൊണ്ടുപോകാന്‍ കഴിയില്ലെന്നും നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ 2 മണിക്കൂറോളം നീണ്ട വാദങ്ങളാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ നടത്തിയത്. അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപ്.
നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പോരാ എന്ന് കണ്ടാണ് പോലീസ് തനിക്കെതിരെ പുതിയ കേസെടുത്തതെന്നും ദിലീപ് വ്യക്‌തമാക്കി. പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തിയെടുത്ത സംഭാഷണം മാത്രം കൊണ്ട് ഗൂഢാലോചന കുറ്റം നിലനില്‍ക്കില്ലെന്നും, കെട്ടിച്ചമച്ച തെളിവുകളാണ് തനിക്ക് നേരെ ഉയര്‍ത്തിയിട്ടുള്ളതെന്നും ദിലീപ് കൂട്ടിച്ചേർത്തു.
Read also: ബജറ്റിന്റെ ആലസ്യം ഒഴിഞ്ഞു; വിപണി നഷ്‌ടത്തിൽ