കോട്ടക്കൽ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും കൊറോണ ഇൻഷുറൻസ് പോളിസി എടുത്തവർ വളരെ ചുരുക്കം. സർക്കാർ ആശുപത്രികളിൽ ചികിത്സ പൂർണമായും സൗജന്യമാണ്. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നവർക്ക് 60000 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് ചെലവ്. ഇതിനെ തുടർന്ന് രാജ്യത്തെ പ്രമുഖ ജനറൽ-ആരോഗ്യ ഇൻഷുറൻസ് കമ്പനികളെല്ലാം കൊറോണ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയിരുന്നു.
500 മുതൽ 5000 വരെ പ്രീമിയം അടക്കുകയാണെങ്കിൽ 50000 മുതൽ 500000 വരെ ആനുകൂല്യങ്ങൾ ലഭിക്കും. കൊറോണ രക്ഷക്, കൊറോണ കവച് എന്നിങ്ങനെ രണ്ട് തരത്തിൽ പോളിസികൾ ഉണ്ട്.ആശുപത്രിയിൽ 72 മണിക്കൂറിൽ അധികം കിടത്തിച്ചികിത്സ വേണ്ടി വരികയാണെങ്കിൽ ഇൻഷുർ തുക പൂർണമായും ലഭിക്കുന്ന പദ്ധതിയാണ് കൊറോണ രക്ഷക്.മൂന്നര മാസം, ആറര മാസം, ഒൻപതര മാസം എന്നീ കാലയളവിൽ 50000, ഒരു ലക്ഷം, ഒന്നര ലക്ഷം, രണ്ട് ലക്ഷം, രണ്ടര ലക്ഷം എന്നിങ്ങനെ ലഭിക്കുന്ന പോളിസികൾ ഉണ്ട്. 18 മുതൽ 65 വയസ് വരെയുള്ളവർക്ക് പോളിസിയെടുക്കാം. പോളിസി എടുത്ത് 15 ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചാൽ ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുകയില്ല.
വ്യക്തികൾക്കും കുടുംബത്തോടെയും ചേരാവുന്ന പോളിസിയാണ് കൊറോണ കവച്. ഇതനുസരിച്ച് ചികിത്സക്ക് ചെലവായ തുക മാത്രമാണ് ലഭിക്കുന്നത്. എന്നാൽ, ചികിത്സാ ചെലവുകൾക്ക് പുറമേ പിപിഇ കിറ്റ്, മാസ്‌ക്, ഗ്ലൗസ്, ആംബുലൻസ് എന്നിവക്കുള്ള ചെലവുകളും ലഭിക്കും.
കൊറോണ ഇൻഷുറൻസ് പോളിസിയെ കുറിച്ചുള്ള അറിവില്ലായ്‌മയാണ് ഇതിന് വേണ്ടത്ര പ്രചാരം ലഭിക്കാത്തതിന് കാരണമെന്ന് അധികൃതർ പറയുന്നു. ഭാരിച്ച ചികിത്സാ ചെലവുകളിൽ നിന്ന് പരിരക്ഷ നേടാനുള്ള ഒരു മാർഗം കൂടിയാണ് ഇൻഷുറൻസ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തല സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങൾ, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ ശാഖകൾ, ഉപദേഷ്‌ടാക്കൾ എന്നിവരെ സമീപിക്കുക. സംശയങ്ങൾക്ക് 9446788878 എന്ന നമ്പറിൽ ബന്ധപ്പെടാം.