ഉഡുപ്പി: ഗോഹത്യ തടയാനും കുടുംബത്തെ സംരക്ഷിക്കാനും ആളുകള്‍ വടിവാളുകള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ നടന്ന വിച്ച്പി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് സരസ്വതിയുടെ വിവാദ പരാമർശം.
‘ലക്ഷങ്ങളുടെ ഫോൺ വാങ്ങാന്‍ ആളുകള്‍ക്ക് കഴിയുമെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അവരുടെ പശുക്കളുടെയും കുടുംബത്തിന്റേയും സംരക്ഷണത്തിനായി വീട്ടില്‍ ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കാൻ കഴിയും. ഗോഹത്യയില്‍ നിന്ന് ആളുകള്‍ക്ക് അവരുടെ ‘ദിവ്യമാതാവിനെ’ സംരക്ഷിക്കാനും ഇത് സഹായിക്കും’,- സാധ്വി സരസ്വതി പറഞ്ഞു.
രാമന് ഒരു ക്ഷേത്രം പണിയുക എന്നതും രാജ്യത്ത് ഗോഹത്യ അവസാനിപ്പിക്കുക എന്നതും താൻ ജനിച്ച ദിവസം മുതല്‍ മുന്നില്‍ കണ്ട രണ്ട് ലക്ഷ്യങ്ങളാണെന്നും അത് രണ്ടും നടപ്പിലാക്കാനായി താന്‍ പോരാടുമെന്നും സാധ്വി സരസ്വതി കൂട്ടിച്ചേർത്തു. കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്‌ത്തുന്ന ദേശ വിരുദ്ധര്‍ക്കെതിരെ പ്രതിഷേധിക്കണമെന്നും ഗോവധത്തിനും മതപരിവര്‍ത്തനത്തിനും ലവ് ജിഹാദിനുമെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിയമം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.
Read also: ‘ഗംഗയിലെ മലിന്യത്തിന്റെ തോത് ആദിത്യനാഥിന് അറിയാം’; അഖിലേഷ് യാദവ്