കോഴിക്കോട്: ലൗ ജിഹാദ്, യു.പി.എസ്.സി ജിഹാദ് എന്നിങ്ങനെ സൃഷ്‌ടിച്ചെടുക്കുന്ന പുതിയ പ്രയോഗങ്ങളുടെ കൂട്ടത്തിലേക്കാണ് പാലാ ബിഷപ്, ജോസഫ് കല്ലറങ്ങാട്ട് നാർക്കോട്ടിക് ജിഹാദ് എന്ന പ്രയോഗത്തെയും കൂടി എഴുതിചേർക്കുന്നത്.
ജിഹാദ് എന്ന വാക്കിന് ഇസ്‌ലാമിക പണ്ഡിതലോകത്തിലെ ഭൂരിപക്ഷവും നൽകുന്ന അർഥം അറിഞ്ഞോ അറിയാതെയോ തെറ്റിച്ചാണ് പ്രഭാഷണത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. കേരളത്തിൽ ലൗ ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നും അത് കത്തോലിക്ക പെൺകുട്ടികളെയും കൂടി ഇരകളാകുന്നുവെന്നും ബിഷപ് പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളുണ്ടെങ്കിൽ പാലാ ബിഷപ്പ് അതു വെളിപ്പെടുത്തണമെന്ന് ഒട്ടുമിക്ക പ്രമുഖ ഇസ്‌ലാമിക സംഘടനകളും സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ സംഘടനകളും വ്യക്‌തമാക്കി കഴിഞ്ഞു. ബിഷപ്പിനെതിരെ ചിലർ കേസുകളും നൽകികഴിഞ്ഞു. ചൂടുപിടിച്ച വിവാദം തണുപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും തല്ലിക്കെടുത്തുന്ന സംഘപരിവാർ നേതാക്കളുടെയും അതിലേക്ക് ഇന്ധനം പകരുന്ന സാമൂഹിക മാദ്ധ്യമപേജുകളിലെ ചില ‘ക്രിസ്‌ത്യൻ ഭീകരവാദികളുടെയും‘ ലക്ഷ്യം മറ്റുചിലതാണെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
സമൂഹത്തിൽ വർഗീയത വിളമ്പി, വിഭജനം സൃഷ്‌ടിച്ച് അധികാരം പിടിക്കാൻ കാത്തിരിക്കുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളുടെ സഹായം അനിവാര്യമായ ചില സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സഭയെ, ചിലകേന്ദ്രങ്ങൾ വഴി ഭയപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും നടത്തിച്ചതാണോ ഈ വിവാദ പ്രസ്‌താവനെയെന്നുള്ള സംശയങ്ങളും സൂചനകളും ഉയരുന്നുണ്ട്.
ഭൂരിപക്ഷം മുസ്‌ലിം സമൂഹവും ജിഹാദ് എന്ന വാക്കിന് നൽകുന്ന അർഥം; ‘ആത്‌മ ശുദ്ധീകരണത്തിനു വേണ്ടി ദേഹേഛകളോടും ഭൗതിക താൽപര്യങ്ങളോടും സ്വയം നടത്തുന്ന സമരം‘ എന്നതാണ്. ഈ വിശ്വാസം കൊണ്ടുനടക്കുകയും അത് ജീവിതത്തിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം മുസ്‌ലിം വിശ്വാസികളുടെയും ഹൃദയങ്ങളെ മുറിവേൽപ്പിക്കുന്ന ഒരുനടപടി, ക്രിസ്‌തീയ സഭയുടെ അധികാര കേന്ദ്രത്തിൽ നിന്നുതന്നെ വന്നിരിക്കുന്നു.
അതിനെ പിന്തുണച്ച് അന്നേ ദിവസംതന്നെ കേന്ദ്രമന്ത്രിമാരും സംഘപരിവാർ നേതാക്കളും രംഗത്ത് എത്തുകയും ചെയ്‌തു. അവിടെയും അവസാനിച്ചില്ല, സഭയുടെ കേരളത്തിലെ പരമാധികാര കേന്ദ്രം തന്നെ പരസ്യ പിന്തുണയുമായി മുന്നിൽനിൽക്കേണ്ട ഗതികേടിലേക്കും എത്തിച്ചേരുമ്പോൾ അത് തികച്ചും യാദൃശ്‌ചികം ആണെന്ന് കരുതാൻ ചിലർക്കെങ്കിലും സാധിക്കുന്നില്ല.
മുസ്‌ലിം എന്ന വാക്കിനോടുതന്നെ ചേർത്തുവായിക്കുന്ന നിലയിലേക്ക് ‘ലൗ ജിഹാദ്’ എന്ന പ്രയോഗം വളർത്തികൊണ്ടു വന്നപ്പോൾ വേദനിച്ചതും വേദനിച്ചു കൊണ്ടിരിക്കുന്നതും ഇതിലൊന്നും ഭാഗമാകാതെ, ജിഹാദ് എന്ന വാക്കിന് പാരമ്പര്യ പണ്ഡിതലോകം നൽകിയ അർഥം ഉൾകൊണ്ട് ജീവിക്കുന്ന മഹാ ഭൂരിപക്ഷം വരുന്ന മുസ്‌ലിം വിശ്വാസികളാണ്. അവരെ കൂടുതൽ വേദനിപ്പിക്കുന്നതും വേട്ടയാടുന്നതുമാണ് പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് കോട്ടയം കുറവിലങ്ങാട് പള്ളിയിൽ, എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 8ന് നടത്തിയ പ്രസംഗത്തിലെ വരികൾ എന്നതാണ് യാഥാർഥ്യം.
പാലാ ബിഷപ്, കുറവിലങ്ങാട് പള്ളിയിൽ വിശ്വാസികളോട് ആഹ്വാനം ചെയ്‌ത പ്രസ്‌താവനയിലെ വിവാദമായ ഭാഗം പൂർണമായും കേൾക്കാം:
Most Read: ഭൂപേന്ദ്ര പട്ടേൽ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി