കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലെത്തി. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് എത്തിയിരിക്കുന്നത്. നേരത്തെ കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് പ്രതിചേർത്തിരുന്നു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള 10അംഗ വിജിലൻസ് സംഘമാണ് ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ എത്തിയിരിക്കുന്നത്.
എന്നാൽ ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ആശുപത്രിയിൽ ചികിൽസയിലാണെന്ന വിവരമാണ് കുടുംബാംഗങ്ങൾ അന്വേഷണ സംഘത്തിന് നൽകിയത്. മുൻപ് പലതവണയായി വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്‌തിരുന്നു. മുൻകൂർ നോട്ടീസ് നൽകി ഓഫീസിലേക്ക് വിളിച്ചുവരുത്തേണ്ടതിനു പകരം, വിജിലൻസ് വീട്ടിലെത്തിയത് ഇബ്രാഹിം കുഞ്ഞിനെ അറസ്‌റ്റ് ചെയ്യാനാണെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും വിജിലൻസുമാണ് അന്വേഷിക്കുന്നത്. നേരത്തെ ഇഡിയും ഇദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു.
Read also: മകളെയും ഭർത്താവിനെയും ശല്യപ്പെടുത്തി; ചോദ്യം ചെയ്‌ത മാതാപിതാക്കളെ വെട്ടിക്കൊന്നു