ന്യൂഡെൽഹി: വിജയ് ഹസാരെ ട്രോഫിയിൽ ഗ്രൂപ്പ് ഡിയിലെ അവസാന മൽസരത്തിൽ ഉത്തരാഖണ്ഡിനെ തകർത്ത് കേരളം ക്വാർട്ടർ പ്രതീക്ഷ കാത്തു. അഞ്ചു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 35.4 ഓവറിൽ അഞ്ചു വിക്കറ്റുകൾ ബാക്കിനിൽക്കെ കേരളം മറികടന്നു.
ഇതോടെ ഗ്രൂപ്പ് ഡിയിൽ അഞ്ച് മൽസരങ്ങളിൽ നാലും ജയിച്ച് 16 പോയിന്റോടെ കേരളം ഒന്നാമതെത്തി. ഇതേ ഗ്രൂപ്പിൽ മധ്യപ്രദേശ്-ഛത്തീസ്‌ഗഡ്, മഹാരാഷ്‌ട്ര-ചണ്ഡീഗഢ് മൽസര ഫലം കൂടി വന്നാൽ മാത്രമേ ക്വാർട്ടർ ചിത്രം വ്യക്‌തമാകൂ. ഗ്രൂപ്പ് ജേതാക്കൾ നേരിട്ട് ക്വാർട്ടറിലെത്തും. രണ്ടാം സ്‌ഥാനക്കാർ പ്രീ ക്വാർട്ടറിലേക്ക് മുന്നേറും. +0.974 എന്ന മികച്ച നെറ്റ് റൺറേറ്റ് കേരളത്തിന് തുണയായേക്കും.
വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിനായി 71 പന്തിൽ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 83 റൺസോടെ പുറത്താകാതെ നിന്ന സച്ചിൻ ബേബിയാണ് തിളങ്ങിയത്. രോഹൻ കുന്നുമ്മൽ (26), ക്യാപ്റ്റൻ സഞ്‌ജു സാംസൺ (33), വിഷ്‌ണു വിനോദ് (34), വിനൂപ് മനോഹരൻ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
Read Also: സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’; എത്തുക അഞ്ച് ഭാഷകളില്‍, ആവേശത്തിൽ ആരാധകർ