ചെന്നൈ: തമിഴ്‌നാട്ടിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കത്തിന് പരിഹാരം ആവാത്തതിനെ തുടർന്ന് എഐഎഡിഎംകെ-ബിജെപി സഖ്യം ഉപേക്ഷിച്ച നടൻ വിജയകാന്തിന്റെ ഡിഎംഡികെ കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണിയിലേക്ക്. ശരത് കുമാറും കമല്‍ഹാസനുമായി വിജയകാന്ത് ചര്‍ച്ച നടത്തി. സഖ്യകാര്യത്തില്‍ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ശരത്കുമാര്‍, രാധിക ഉള്‍പ്പടെ ഉള്ളവരെ സ്‌ഥാനാർഥികൾ ആക്കാനുള്ള ഒരുക്കത്തിലാണ് കമല്‍.
തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചത് എന്നാണ് വിജയകാന്ത് പ്രതികരിച്ചത്.
സീറ്റ് വിഭജനത്തിനായി മൂന്ന് ഘട്ടമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാൽ ചര്‍ച്ചകളില്‍ ഒന്നിലും തങ്ങൾ ആവശ്യപ്പെട്ട സീറ്റ് നൽകാൻ എഐഎഡിഎംകെ-ബിജെപി സഖ്യം തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് സഖ്യം വിടാന്‍ തീരുമാനിച്ചത് എന്ന് വിജയകാന്ത് പറഞ്ഞു.
ആദ്യം 41 സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ 23 സീറ്റെങ്കിലും വേണമെന്ന നിലപാടില്‍ വിജയകാന്ത് പക്ഷം ഉറച്ച് നിന്നു. എന്നാൽ 15 സീറ്റാണ് എഐഎഡിഎംകെ നല്‍കാമെന്ന് അറിയിച്ചത്. ഇത് അംഗീകരിക്കാൻ വിജയകാന്ത് തയ്യാറായില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എന്‍ഡിഎ സഖ്യം വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ഡിഎംഡികെ.
ജയലളിതയുടെ മരണത്തിന് ശേഷം ഭരണ കക്ഷിയായ എഐഎഡിഎംകെ നേരിടുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായ ഡിഎംകെ-കോൺഗ്രസ് ആണ് വിജയം നേടിയത്. സംസ്‌ഥാന തിരഞ്ഞെടുപ്പിലും വലിയ വിജയം നേടുമെന്നാണ് ഇവരുടെ പ്രതീക്ഷ.
Also Read: എകെ ശശീന്ദ്രൻ എലത്തൂരിൽ മൽസരിക്കും; എൻസിപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു